Connect with us

Kerala

ഇതര സംസ്ഥാനക്കാരനില്‍ നിന്ന് സ്വര്‍ണക്കവര്‍ച്ച; ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പിടിയില്‍

Published

|

Last Updated

കോഴിക്കോട് | ഇതര സംസ്ഥാനക്കാരനായ വ്യക്തിയില്‍ നിന്ന് സ്വര്‍ണം കവര്‍ന്ന ക്വട്ടേഷന്‍ സംഘാംഗങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. പയ്യാനക്കല്‍ തെക്കഞ്ചീരി വീട്ടില്‍ കമ്പി വാവ എന്ന ജിനിത്ത് ( 37), കൊമ്മേരി മുക്കുണ്ണിത്താഴം വീട്ടില്‍ ജമാല്‍ ഫാരിഷ് (22), പന്നിയങ്കര കീലക്കാട്ട് നിലം പറമ്പില്‍ ഷംസുദ്ദീന്‍ (31), കാസര്‍കോട് കുന്താര്‍ പോക്കറടുക്ക വീട്ടില്‍ മുഹമ്മദ് നൗഷാദ് (30)എന്നിവരാണ് അറസ്റ്റിലായത്. വെസ്റ്റ് ബംഗാള്‍ വര്‍ധമാന്‍ സ്വദേശിയായ റംസാന്‍ അലിയില്‍ നിന്നാണ് ഇവര്‍ സ്വര്‍ണം കവര്‍ന്നത്. കവര്‍ച്ചക്കു ശേഷം വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതികള്‍. കസബ പോലീസ് ഇസ്‌പെക്ടര്‍ എന്‍ പ്രജീഷിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും കസബ പോലീസും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

സെപ്തംബര്‍ 20ന് രാത്രിയിലാണ് കവര്‍ച്ച നടന്നത്. റംസാന്‍ അലി ലിങ്ക് റോഡിലുള്ള സ്വര്‍ണ ഉരുക്ക് ശാലയില്‍ നിന്നും മാങ്കാവിലേക്ക് ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന 1.200 കിലോഗ്രാം സ്വര്‍ണം നാലു ബൈക്കുകളിലായെത്തിയ എട്ടു പേര്‍ ചേര്‍ന്ന് കവര്‍ന്നെടുക്കുകയായിരുന്നു. കണ്ടംകുളം ജൂബിലി ഹാളിനു സമീപം വച്ച് റംസാന്‍ അലിയെ ആക്രമിച്ചായിരുന്നു കവര്‍ച്ച.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഡി ഐ ജി. എ വി ജോര്‍ജ് ഐ പി എസിന്റെ പ്രത്യേക നിര്‍ദേശപ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സ്വപ്നില്‍ എം മഹാജന്റെ മേല്‍നോട്ടത്തില്‍ ടൗണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബിജുരാജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചാണ് കേസന്വേഷണം നടത്തിവന്നത്. കവര്‍ച്ച നടത്തുമ്പോള്‍ ഇവര്‍ക്ക് വേണ്ട സിം കാര്‍ഡുകള്‍ എടുത്ത് നല്‍കി സഹായിച്ച മൂട്ടോളി സ്വദേശി ലത്തീഷിനെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളിലേക്ക് എത്തിച്ചേര്‍ന്നത്. എന്നാല്‍, പ്രതികള്‍ ആരും തന്നെ ഫോണുകള്‍ ഉപയോഗിക്കാതെ ഒളിവില്‍ കഴിഞ്ഞത് അന്വേഷണ സംഘത്തെ ഏറെ പ്രയാസപ്പെടുത്തിയിരുന്നു.

പിന്നീട് പ്രതികളുടെ കര്‍ണാടകത്തിലെ രഹസ്യകേന്ദ്രം കണ്ടെത്തിയ അന്വേഷണ സംഘം പ്രതികളെ പിടികൂടാന്‍ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെയാണ് വെളുത്ത സ്വിഫ്റ്റ് കാറില്‍ ക്വട്ടേഷന്‍ സംഘം കേരളത്തിലേക്ക് കടന്നതായുള്ള വിവരം ലഭിച്ചത്. കോഴിക്കോട് സിറ്റി പോലീസ് പരിധിയില്‍ പ്രവേശിച്ച വാഹനം ടൗണ്‍ എ സി പി. ബിജുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സാഹസികമായി തടയുകയായിരുന്നു. വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച നാല് പ്രതികളെയും പോലീസ് ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തി. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും മറ്റു പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് കസബ ഇന്‍സ്‌പെക്ടര്‍ പ്രജീഷ് പറഞ്ഞു.

കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഇ. മനോജ്, കെ അബ്ദുല്‍റഹിമാന്‍, കെ പി മഹീഷ്, എം ഷാലു, സി കെ സുജിത്ത്, ഷാഫി പറമ്പത്ത്, എ പ്രശാന്ത് കുമാര്‍, ശ്രീജിത്ത് പടിയാത്ത്, മഹേഷ്, സുമേഷ് ആറോളി, നടക്കാവ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എസ് ബി കൈലാസ് നാഥ്, കസബ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീജിത്ത്, അഭിഷേക്, അനീഷ്, സീനിയര്‍ സി പി ഒമാരായ വിഷ്ണുപ്രഭ, സജീവന്‍, രഞ്ജുഷ്, സി പി ഒ. പ്രണീഷ്, ഡ്രൈവര്‍ സി പി ഒ. ടി കെ വിഷ്ണു, സൈബര്‍ സെല്‍ സി പി ഒ. രാഹുല്‍ മാത്തോട്ടത്തില്‍, പി രൂപേഷ് എന്നിവര്‍ ചേര്‍ന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

 

Latest