Connect with us

Kerala

ഗോവിന്ദച്ചാമി ജയില്‍ ചാടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

സെല്ലിന്റെ അഴിയുടെ താഴത്തെ കമ്പി അറുത്ത് സെല്ലില്‍ നിന്ന് ഇഴഞ്ഞിറങ്ങുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്

Published

|

Last Updated

കണ്ണൂര്‍ | ജയില്‍ ചാടി പിടിയിലായ ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സെല്ലില്‍ നിന്ന് പുറത്തിറങ്ങുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്. സെല്ലിന്റെ അഴിയുടെ താഴത്തെ കമ്പി അറുത്താണ് ഇയാള്‍ നുഴഞ്ഞ് പുറത്തിറങ്ങിയത്. തുടര്‍ന്ന് സെല്ലില്‍ നിന്ന് ഇഴഞ്ഞിറങ്ങുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്.

ശേഷം അറുത്ത കമ്പി അതുപോലെ തിരിച്ച് വെയ്ക്കുന്നുമുണ്ട്. ജയിലിലെ സുരക്ഷാ വീഴ്ച വീണ്ടും ഉറപ്പിക്കുകയാണ് ഈ ദൃശ്യങ്ങള്‍. വളരെ ആസൂത്രിതമായാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സി സി ടി വി ദൃശ്യങ്ങള്‍ നിരീക്ഷിക്കാനായി എപ്പോഴും ഒരുദ്യോഗസ്ഥന്‍ ഉണ്ടാവേണ്ടതാണെന്ന് ജയില്‍ സുരക്ഷാ സംവിധാനത്തില്‍ ഗുരുതര വീഴ്ചയുണ്ടായി എന്നാണു ദൃശ്യം വ്യക്തമാക്കുന്നത്. 25-ന് പുലര്‍ച്ചെയായിരുന്നു ഗോവിന്ദച്ചാമി ജയില്‍ ചാടിയത്.

പുറത്തെത്തിയ ഗോവിന്ദച്ചാമി കൈപ്പത്തി ഇല്ലാത്ത കൈ തലയില്‍ വെച്ച് മുകളില്‍ സഞ്ചി കൊണ്ട് മറച്ചു പിടിച്ചാണ് റോഡിലൂടെ നടക്കുന്നത്. ജയിലില്‍ നിന്നിറങ്ങിയത് മുതല്‍ കൈ തലയില്‍ വച്ചായിരുന്നു നടത്തം. നേരത്തെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമായിരുന്നു.
ആരെങ്കിലും സൂക്ഷിച്ചു നോക്കുന്നത് കണ്ടാല്‍ ഗോവിന്ദച്ചാമി തിരിഞ്ഞ് നടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. 2017 മുതല്‍ ജയില്‍ ചാടാന്‍ ഇയാള്‍ തീരുമാനിച്ചിരുന്നു. പലതവണ സെല്ലുകള്‍ മാറ്റിയതുകൊണ്ട് ഒരുക്കിയ പദ്ധതി നീണ്ടു. 10 മാസം മുന്‍പ് സെല്ലിലെ അഴി മുറിച്ചുതുടങ്ങി. ഏഴ് കമ്പികളാണ് മുറിച്ചുമാറ്റിയത്. ഓരോന്നും മുറിച്ചുമാറ്റുമ്പോള്‍ നൂല്‍ കൊണ്ട് കെട്ടിവെക്കും. രാത്രി കാലങ്ങളില്‍ കമ്പി മുറിക്കും. പകല്‍ കിടന്നുറങ്ങും.സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാന്‍ പാത്രം കൊണ്ട് കൊട്ടി നോക്കും. ഇല്ലെന്ന് മനസിലായാല്‍ കമ്പി മുറിക്കാന്‍ തുടങ്ങും.

ജയില്‍ വളപ്പില്‍ നിന്ന് ലഭിച്ച ആക്രിയാണ് കമ്പി മുറിക്കാന്‍ ഉപയോഗിച്ചത്. കൂടുതല്‍ ശബ്ദം പുറത്തുവരാതിരിക്കാന്‍ തുണി ചേര്‍ത്തുപിടിച്ചായിരുന്നു മുറിച്ചത്. അതിനിടെ തടി കുറയ്ക്കാനായി ഭക്ഷണക്രമീകരണവും നടത്തിയെന്നു ഗോവിന്ദച്ചാമി മൊഴി നല്‍കിയിരുന്നു.
ജയില്‍ ചാടിയ ശേഷം തമിഴ്‌നാട്ടില്‍ എത്തി തമിഴ്‌നാട്ടുകാരനായ തന്നെ ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ ഇട്ടിരിക്കുന്നുവെന്ന് പ്രചരിപ്പിക്കുകയായിരുന്നു ഉദ്ദേശ്യമെന്നും ഗോവിന്ദച്ചാമി വെളിപ്പെടുത്തിയിരുന്നു.

 

Latest