International
ക്ലാസിൽ ഗെയിം കളിച്ചത് ചോദ്യം ചെയ്‌തു; മലയാളി അധ്യാപികയെ ക്രൂരമായി മർദിച്ച് എട്ടാം ക്ലാസ് വിദ്യാർഥി
സ്മിതയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ട്
മാലെ/ആലപ്പുഴ| മാലദ്വീപില്‍ വിദ്യാര്‍ഥിയുടെ ആക്രമണത്തില്‍ മലയാളി അദ്ധ്യാപികയ്ക്ക് ഗുരുതര പരുക്കേറ്റു. മാലദ്വീപിലെ ഗധു ദ്വീപില്‍ ഗഫാ ധാല്‍ അടോള്‍ സ്‌കൂളിലെ അദ്ധ്യാപികയായ സ്മിത എന്‍ പിള്ളയ്ക്കാണ് (35) മൂക്കിന് ഗുരുതരമായി പരുക്കേറ്റത്.
ഏപ്രില്‍ 12നായിരുന്നു സംഭവം. ക്ലാസെടുത്തുകൊണ്ടിരിക്കെ ലബോറട്ടറിയിലെ കമ്പ്യൂട്ടറില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഗെയിം കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അദ്ധ്യാപിക പലതവണ വിലക്കിയിട്ടും വിദ്യാര്‍ഥി കൂട്ടാക്കിയില്ല. അദ്ധ്യാപിക പ്രിന്‍സിപ്പലിനോട് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുമെന്ന് പറഞ്ഞതോടെ സ്മിതയുടെ ഫോണ്‍ വിദ്യാര്‍ഥി എടുത്തെറിയുകയും മൂക്കില്‍ തുടര്‍ച്ചയായി ഇടിക്കുകയുമായിരുന്നു.രക്തം വാര്‍ന്ന് ബോധരഹിതയായ സ്മിതയെ മറ്റ് അദ്ധ്യാപകര്‍ ചേര്‍ന്ന് ആംബുലന്‍സില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.
സ്മിതയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ട്. മാലദ്വീപ് ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ട് സ്മിതയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് ഭര്‍ത്താവ് ദീപക് പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് സ്മിത മാലദ്വീപില്‍ അദ്ധ്യാപികയായി ജോലിയില്‍ ചേര്‍ന്നത്. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


