Kerala
ഭിന്നശേഷി മുസ്‌ലിം സംവരണം കുറയ്ക്കാനുള്ള തീരുമാനം കടുത്ത അനീതി: കേരള മുസ്ലിം ജമാഅത്ത്
തീരുമാനം കേരള സർക്കാർ അടിയന്തരമായി പുന: പരിശോധിക്കണം
കോഴിക്കോട് | സർക്കാർ സർവീസിൽ ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന് മുസ്ലിം സംവരണത്തിൽ രണ്ട് ശതമാനം കുറയ്ക്കാനുള്ള തീരുമാനം കടുത്ത അനീതിയും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. തീരുമാനം കേരള സർക്കാർ അടിയന്തരമായി പുന: പരിശോധിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
പിന്നാക്ക വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടു വരുന്നതിനാണ് സംവരണം ഏർപ്പെടുത്തിയത്. ഇതിന് കടകവിരുദ്ധമായ തീരുമാനമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഇത് സംവരണത്തിന് മേലുള്ള അട്ടിമറിയാണ്. ഭിന്നശേഷി വിഭാഗത്തിന് അവർ അർഹിക്കുന്ന പരിഗണന നൽകേണ്ടതുണ്ട്. എന്നാൽ അത് മുസ്ലിം സംവരണം അട്ടിമറിച്ചു കൊണ്ടാവരുതെന്നും കമ്മിറ്റി വിലയിരുത്തി.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നേരത്തെ നിയമസഭയിൽ നൽകിയ ഉറപ്പ് പാലിക്കണമെന്നും സർക്കാർ നിയമനങ്ങളിൽ നിലവിലെ സംവരണ രീതികൾ തന്നെ തുടരണമെന്നും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയും കേരള മുസ്ലിം ജമാഅത്തും കേരള സർക്കാറിന് നൽകിയ കത്തിലും ആവശ്യപ്പെട്ടു