Kerala
നെടുമങ്ങാട് ആശുപത്രിയിലെ കുഞ്ഞിന്റെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അലക്‌സാണ്ടര്‍ തോമസ് നിര്‍ദ്ദേശിച്ചു.
തിരുവനന്തപുരം| നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തില്‍ ഇടപെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ കമ്മിഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് അന്വേഷണത്തിന് ഉത്തരവിട്ടു.
ഉത്തരവാദിയായ ഡോക്ടര്‍ക്കെതിരെ കേസെടുക്കണമെന്ന് പൊതുപ്രവര്‍ത്തകനായ സൈതലി കായ്പ്പാടി നല്‍കിയ പരാതിയിലാണ് നടപടി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അലക്‌സാണ്ടര്‍ തോമസ് നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൂര്‍ണ ഗര്‍ഭിണിയായ നിരഞ്ജനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയ്ക്കായി എത്തിയ നിരഞ്ജനയെ അഡ്മിറ്റാവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. രാവിലെ നാല് മണിയോടെ നിരഞ്ജനയെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി. ഉച്ചക്ക് രണ്ടു മണിയോടെ സിസേറിയന്‍ നടത്തി കുഞ്ഞിനെ പുറത്ത് എടുത്തു. പിന്നാലെ കുഞ്ഞു മരിക്കുകയായിരുന്നു.
ശ്വാസ തടസമാണ് മരണകാരണമെന്നായിരുന്നു ഡോക്ടര്‍മാരുടെ വിശദീകരണം. സംഭവത്തില്‍ വീഴ്ച ആരോപിച്ച് വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അന്വേഷണം ഉള്‍പ്പെടെ പ്രഖ്യാപിച്ചിരുന്നു. ആരോപണ വിധേയയായ ഡോക്ടര്‍ ബിന്ദുവിനെ നിര്‍ബന്ധിത അവധിയിലേക്കും പ്രവേശിച്ചു. അന്വേഷണം കഴിയും വരെ ഡോക്ടര്‍ ബിന്ദു സുന്ദര്‍ അവധിയില്‍ പോകും.



