ai camera
എ ഐ ക്യാമറയിൽ കൂടുതൽ രേഖകൾ പുറത്തുവിട്ട് ചെന്നിത്തല; മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കുന്നു
132 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്നും ചെന്നിത്തല ആരോപിച്ചു.

കാസർകോട്| എ ഐ ക്യാമറ പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച് കൂടുതൽ രേഖകൾ പുറത്തുവിട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാനാകാതെ അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടെതെന്നും കെൽട്രോണിന്റെ രേഖകൾ പരിശോധിച്ചാൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണം ശരിയാണെന്ന് മനസ്സിലാകുമെന്നും ചെന്നിത്തല കാസർകോട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നൂറ് കോടി രൂപ വേണ്ടി വരുന്ന എ ഐ ക്യാമറ പദ്ധതി 232 കോടി രൂപക്കാണ് ടെൻഡർ ചെയ്തതെന്നും 132 കോടി രൂപയുടെ അഴിമതിയാണ് നടന്നതെന്നും ചെന്നിത്തല ആരോപിച്ചു. കെൽട്രോണിനെ വെള്ളപൂശുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യുന്ന വിചിത്രമായ നടപടിയാണ് വ്യവസായ മന്ത്രിയിൽ നിന്നുണ്ടായത്. പ്രധാനപ്പെട്ട പല രേഖകളും മറച്ച് പൊതുയിടത്തിലുള്ള രേഖകളാണ് കെൽട്രോൺ വിശദീകരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കെൽട്രോണിൻ്റെ ടെൻഡറിൽ പങ്കെടുത്ത അക്ഷര എന്റർപ്രൈസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റർ ചെയ്തത് 2017-ലാണ്. ഈ കമ്പനിക്ക് എങ്ങനെയാണ് പത്ത് വർഷത്തെ പ്രവൃത്തിപരിചയം അവകാശപ്പെടാൻ സാധിക്കുക? ടെക്നിക്കൽ ഇവാല്യുവേഷൻ സമ്മറി റിപ്പോർട്ട്, ഫിനാൻഷ്യൽ ബിഡ് ഇവാല്യുവേഷൻ സമ്മറി റിപ്പോർട്ടുകൾ എന്നിവ തട്ടിക്കൂട്ട് റിപ്പോർട്ടുകളാണെന്നും ചെന്നിത്തല ആരോപിച്ചു.