Connect with us

Uniform Minimum Marriageable Age of Girls

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ ലോക്‌സഭയിൽ; ബിൽ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടു

നേരത്തേ ബില്ലുമായി ബന്ധപ്പെട്ട് ഏത് നിലപാട് സ്വീകരിക്കണം എന്ന് ആശയക്കുഴപ്പം ഉണ്ടായിരുന്ന കോണ്‍ഗ്രസ് സഭയില്‍ ബില്ലിനെ എതിര്‍ത്തു

Published

|

Last Updated

ന്യൂഡല്‍ഹി | പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടില്‍ നിന്നും 21 ആക്കാനുള്ള നിയമനിര്‍മ്മാണത്തിനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച ശേഷം സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടു. പ്രതിപക്ഷ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ലോക്‌സഭയിൽ ബില്‍ അവതരിപ്പിച്ചത്. നേരത്തേ ബില്ലുമായി ബന്ധപ്പെട്ട് ഏത് നിലപാട് സ്വീകരിക്കണം എന്ന് ആശയക്കുഴപ്പം ഉണ്ടായിരുന്ന കോണ്‍ഗ്രസ് ഉൾപ്പെടെ സംഘടനകൾ സഭയില്‍ ബില്ലിനെ എതിര്‍ത്തു. പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് ബില്ലിനെ എതിര്‍ത്ത് സംസാരിച്ചത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ ബിൽ വലിച്ചുകീറി പ്രതിഷേധിച്ചു. ബില്‍ സബ്ജക്റ്റ് കമ്മിറ്റിക്ക് വിടണമെന്നും വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധം തുടർന്നതോടെ ലോക്‌സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കർ അറിയിക്കുകയായിരുന്നു.

ബിൽ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടതിലൂടെ ബിൽ അവതരണത്തിന്റെ പ്രാഥമിക നടപടികൾ ലോക്ഭസയിൽ പൂർത്തിയായിരിക്കുകയാണ്. സ്റ്റാൻഡിംഗ് കമ്മിറ്റി ബില്ലിന്റെ ഉള്ളടക്കം പരിശോധിക്കുകയില്ല. മറിച്ച് ബിൽ നിലവിലെ മറ്റു ഏതെങ്കിലും നിയമ വ്യവസ്ഥകൾക്കോ പാർലിമെന്ററി ചട്ടങ്ങൾക്കോ വിരുദ്ധമാണോ എന്നതായിരിക്കും കമ്മിറ്റി പരിശോധിക്കുക.

ബിൽ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിട്ടതിലൂടെ ലോക്സഭയുടെ നടപ്പു സമ്മേളനത്തിൽ ബിൽ പാസ്സാക്കുവാൻ കേന്ദ്രം ഉദ്ദേശിക്കുന്നില്ല എന്ന് കൂടിയാണ് വ്യക്തമാകുന്നത്. പാർലിമെൻറിൻെറ അടുത്ത സെഷനിലാകും ബിൽ ഇനി പരിഗണിക്കുക. അടുത്ത സെഷൻ ബജറ്റ് സമ്മേളനമായതിനാൽ അതിൽ ബിൽ അവതരണത്തിന് സമയം ലഭിക്കുമോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. അങ്ങിനെയെങ്കിൽ ബിൽ പാസ്സാക്കുന്നത് ഇനിയും വെെകുമെന്നാണ് വിലയിരുത്തൽ.

നാടകീയമായാണ് പാര്‍ലിമെന്റിന്റെ ഇന്നത്തെ അജന്‍ഡയില്‍ബില്‍ അവതരണം ഉള്‍പ്പെടുത്തിയത്. അധിക അജന്‍ഡയായി ഇത് വളരെ ധൃതി പിടിച്ച് കേന്ദ്രം ഉള്‍പ്പെടുത്തുകയായിരുന്നു. നേരത്തെ നാളെ ബില്‍ അവതരിപ്പിക്കും എന്നായിരുന്നു കരുതിയിരുന്നത്.

Latest