Connect with us

Kerala

ഭാര്യയെ കശാപ്പുശാലയിലെത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് വധശിക്ഷ

മലപ്പുറം പരപ്പനങ്ങാടി നജ്ബുദ്ധീന്‍ എന്ന ബാബുവിനെയാണ് ശിക്ഷിച്ചത്.

Published

|

Last Updated

മഞ്ചേരി | യുവതിയെ കശാപ്പുശാലയിലെത്തിച്ച് കഴുത്തറുത്തു കൊലപ്പെടുത്തിയ ഭര്‍ത്താവിനെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) മരണം വരെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. പരപ്പനങ്ങാടി ചുടലപ്പറമ്പ് കൊടക്കാട് നെടുവ പഴയകത്ത് നജ്ബുദ്ധീന്‍ എന്ന ബാബു (44) വിനെയാണ് ശിക്ഷിച്ചത്. ജഡ്ജ് എ വി ടെല്ലസ് ആണ് വിധി പുറപ്പെടുവിച്ചത്.

ഇന്ത്യന്‍ ശിക്ഷാ നിയമം 302 വകുപ്പ് പ്രകാരം വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ഇതിനു പുറമെ 404 വകുപ്പ് പ്രകാരം മൃതദേഹത്തില്‍ നിന്ന് ആഭരണങ്ങള്‍ കവര്‍ന്നതിന് അഞ്ച് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷയുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷത്തെ അധിക തടവും അനുഭവിക്കണം. പ്രതി പിഴയടയ്ക്കുന്ന പക്ഷം തുക കൊല്ലപ്പെട്ട റഹീനയുടെ മാതാവ് സുബൈദക്ക് നല്‍കണം. പുറമെ സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്നും റഹീനയുടെ മകനും മാതാവിനും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ കോടതി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.

2017 ജൂലൈ 23നാണ് കേസിനാസ്പദമായ സംഭവം. ചാരിത്ര്യശുദ്ധയിലുള്ള സംശയം മൂലം ആദ്യഭാര്യയായ റഹീന(30)യെ പ്രതിയുടെ ഉടമസ്ഥതയില്‍ അഞ്ചപ്പുര ബീച്ച് റോഡിലുള്ള ഇറച്ചിക്കടയില്‍ കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പുലര്‍ച്ചെ രണ്ടിനും 4.45നും ഇടയിലാണ് സംഭവം.

കശാപ്പുശാലയില്‍ നിന്നും ഇറച്ചിക്കടയിലേക്ക് മാംസം കൊണ്ടുപോകാനെത്തിയ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. കൊല നടത്തിയ ശേഷം മൃതദേഹത്തില്‍ നിന്നും 36.43 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന പ്രതി കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ കറങ്ങി താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങവെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2017 ജൂലൈ 25നാണ് പ്രതി അറസ്റ്റിലായത്.

പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ പി ഷാജു 41 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 66 രേഖകളും 33 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷന്‍ ലെയ്സണ്‍ ഓഫീസര്‍മാരായ പി അബ്ദുല്‍ ഷുക്കൂര്‍, ഷാജി മോള്‍ പ്രോസിക്യൂഷനെ സഹായിച്ചു. താനൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന സി അലവിയാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

 

Latest