Connect with us

Uae

യു എ ഇ വിമാന സർവീസുകളിൽ റദ്ദാക്കലും പുനഃക്രമീകരണവും തുടരുന്നു

എയർ അറേബ്യ ഇറാൻ, ഇറാഖ്, റഷ്യ, അർമേനിയ, ജോർജിയ, അസർബൈജാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ജൂൺ 30 വരെ നിർത്തിവെച്ചു.

Published

|

Last Updated

ദുബൈ| യു എ ഇയിലെ വിമാനക്കമ്പനികൾ അവരുടെ സർവീസുകളിൽ വ്യാപകമായ റദ്ദാക്കലും പുനഃക്രമീകരണവും നടത്തുന്നു. ഇറാനും ഇസ്റാഈലും തമ്മിലുള്ള സംഘർഷം രൂക്ഷമായതിനെത്തുടർന്ന് വ്യോമാതിർത്തികൾ അടച്ചതും സുരക്ഷാ ആശങ്കകൾ വർധിച്ചതുമാണ് ഒരാഴ്ചയായി നീളുന്ന യാത്രാ പ്രതിസന്ധിക്ക് കാരണം. എയർ അറേബ്യ ഇറാൻ, ഇറാഖ്, റഷ്യ, അർമേനിയ, ജോർജിയ, അസർബൈജാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ജൂൺ 30 വരെ നിർത്തിവെച്ചു. ജോർദാനിലേക്കുള്ള വിമാന സർവീസുകൾ ജൂൺ 20 വരെ നിർത്തിവച്ചതായും എയർലൈൻ അറിയിച്ചു. ഇത്തിഹാദ് എയർവേയ്സ് ബയ്‌റൂത്തിലേക്കും തിരിച്ചുമുള്ള ചില വിമാനങ്ങളുടെ സമയം ജൂൺ 21ന് പുനഃക്രമീകരിച്ചു.

എമിറേറ്റ്‌സ് എയർലൈൻ ജോർദാൻ, ലെബനാൻ എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും ജൂൺ 22 വരെയും ഇറാൻ, ഇറാഖ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ ജൂൺ 30 വരെയും താത്കാലികമായി നിർത്തിവച്ചു. ഫ്ലൈ ദുബൈ ഇറാൻ, ഇറാഖ്, ഇസ്റാഈൽ, സിറിയ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ ജൂൺ 30 വരെ നിർത്തിവെച്ചു. അതോടൊപ്പം യാത്രാ തടസ്സങ്ങൾ കാരണം ഇന്ത്യയിൽ നിന്നടക്കമുള്ള മറ്റു നിരവധി വിമാനങ്ങളും വൈകുകയും ലക്ഷ്യസ്ഥാനം മാറ്റുകയും ചെയ്യുന്നുണ്ട്.

വേനൽക്കാല യാത്രയെ ബാധിക്കുന്നു

വ്യോമാതിർത്തി അടച്ചതും സുരക്ഷാ ഭീഷണികൾ വർധിച്ചതും കാരണം യു എ ഇയിൽ നിന്നുള്ള നിരവധി യാത്രക്കാർ അവരുടെ വേനൽക്കാല യാത്രാ പദ്ധതികൾ റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്യുന്നുണ്ട്. സംഘർഷം നേരിട്ട് ബാധിക്കാത്ത യൂറോപ്പ്, യു എസ്, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ പോലും റദ്ദാക്കാൻ യാത്രക്കാർ ആവശ്യപ്പെടുന്നതായി ട്രാവൽ ഏജന്റുമാർ റിപ്പോർട്ട് ചെയ്യുന്നു. മടക്കയാത്രകളെക്കുറിച്ചുള്ള അനിശ്ചിതത്വം യാത്രക്കാരെ ആശങ്കപ്പെടുത്തുന്നു. പ്രോത്സാഹന യാത്രകളും കോർപ്പറേറ്റ് ബുക്കിംഗുകളും പോലും പുനഃപരിശോധിക്കുന്നുണ്ട്. ആഗസ്റ്റ് പകുതി വരെയുള്ള യാത്രകൾ റദ്ദാക്കുന്നവരുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്.

Latest