Connect with us

Kerala

പി കെ ശശിക്ക് തിരിച്ചടി; യൂണിവേഴ്‌സല്‍ കോളജിനായി പിരിച്ച പണം തിരിച്ച് പിടിക്കാന്‍ പാര്‍ട്ടി തീരുമാനം

സിപിഎം ഭരിക്കുന്ന കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബേങ്ക് നല്‍കിയ 1.36 കോടി രൂപ തിരിച്ച് ആവശ്യപ്പെടാന്‍ ഭരണ സമിതി യോഗത്തില്‍ തീരുമാനമായി

Published

|

Last Updated

പാലക്കാട് |  സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ പി കെ ശശി ചെയര്‍മാനായ യൂണിവേഴ്‌സല്‍ കോളജിനായി ഓഹരിയായി പിരിച്ചെടുത്ത പണം തിരിച്ചു പിടിക്കാന്‍ സിപിഎം തീരുമാനം. പാര്‍ട്ടി അറിയാതെ വിവിധ സഹകരണ ബേങ്കുകളില്‍നിന്ന് പിരിച്ച പണമാണിത്.

സിപിഎം ഭരിക്കുന്ന കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബേങ്ക് നല്‍കിയ 1.36 കോടി രൂപ തിരിച്ച് ആവശ്യപ്പെടാന്‍ ഭരണ സമിതി യോഗത്തില്‍ തീരുമാനമായി. 19 അംഗ ഭരണ സമിതി യോഗത്തില്‍നിന്ന് പ്രസിഡന്റ് ഉള്‍പ്പെടെ നാലു പേര്‍ വിട്ടുനിന്നു.

മണ്ണാര്‍ക്കാട് എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ കീഴിലാണ് യൂണിവേഴ്‌സല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റെ പ്രവര്‍ത്തനം. 2020-21 വര്‍ഷം നടത്തിയ സഹകരണ ഓഡിറ്റില്‍ കോളജ് 5.45 കോടിയുടെ നഷ്ടത്തിലാണെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം നിയന്ത്രണത്തിലുള്ള വിവിധ സഹകരണ ബേങ്കുകളില്‍നിന്ന് 5.49 കോടി രൂപ പാര്‍ട്ടി അറിയാതെ ഓഹരിയായി ശേഖരിച്ചത്. ഓഹരി പിരിവ് പാര്‍ട്ടിയില്‍ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നുസിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്റെ നേതൃത്വത്തില്‍ ഇക്കാര്യത്തിലടക്കം ശശിക്കെതിരെയുള്ള പരാതികളില്‍ അന്വേഷണം നടക്കുകയാണ്.

അതിനിടെയാണ് കുമരംപുത്തൂര്‍ സര്‍വീസ് സഹകരണ ബേങ്ക് നല്‍കിയ 1.36 കോടി തിരിച്ചുപിടിക്കാന്‍ സിപിഎം തീരുമാനിച്ചത്. ഈ 1.36 കോടി രൂപയില്‍ 25 ലക്ഷം രൂപ സ്ഥിര നിക്ഷേപവും ബാക്കി തുക ഓഹരിയുമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു രൂപപോലും ബേങ്കിന് ലാഭം കിട്ടിയില്ല.

ഇത്രയും തുക മുടങ്ങി കിടക്കുന്നത് മൂലം ബേങ്കിനു വലിയ നഷ്ടമാണ് സംഭവിച്ചതെന്നും ഭരണസമിതി വിലയിരുത്തി.

---- facebook comment plugin here -----

Latest