Connect with us

Kerala

ആലുവ പെരുമ്പാവൂര്‍ റോഡ്: യാത്രക്കാരന്‍ കുഴിയില്‍ വീണ് മരിച്ച സംഭവം ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും

ആലുവ പെരുമ്പാവൂര്‍ റോഡിന്റെ മരാമത്ത് പ്രവര്‍ത്തികള്‍ക്ക് ചുമതലയുള്ള എന്‍ജിനീയര്‍ ഇന്ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്

Published

|

Last Updated

കൊച്ചി |  ആലുവ പെരുമ്പാവൂര്‍ റോഡ് തകര്‍ച്ച വിഷയം ഇന്ന് ഹൈക്കോടതി പരിഗണിക്കും. റോഡിലെ കുഴിയില്‍ വീണുള്ള പരുക്കിനെ തുടര്‍ന്ന് എഴുപത്തിനാലുകാരന്‍ മരിച്ച സംഭവം ഇന്നും കോടതി പരിശോധിച്ചേക്കും. ആലുവ പെരുമ്പാവൂര്‍ റോഡിന്റെ മരാമത്ത് പ്രവര്‍ത്തികള്‍ക്ക് ചുമതലയുള്ള എന്‍ജിനീയര്‍ ഇന്ന് നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് വാദം കേള്‍ക്കുന്നത്. വിജിലന്‍സ് സ്വീകരിച്ച നടപടികളും കോടതി വിലയിരുത്തും.

ആലുവ- പെരുമ്പാവൂര്‍ റോഡ് രണ്ടാഴ്ചയ്ക്കകം നന്നാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ആലുവ- മൂന്നാര്‍ റോഡ് നാലുവരി പാതയാക്കും. ഭൂമി ഏറ്റെടുക്കുന്നതില്‍ ജനങ്ങളുടെ എതിര്‍പ്പുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

റോഡിലെ കുഴിയില്‍വീണ് യാത്രക്കാരന്‍ മരിച്ചത് ഞെട്ടലുണ്ടാക്കിയെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. പതിനെട്ടാം നൂറ്റാണ്ടിലാണോ ഇപ്പോഴും ഉള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. ഒരു കുഴി കണ്ടാല്‍ അടയ്ക്കാന്‍ എന്താണ് ബുദ്ധിമുട്ട്.

ആലുവപെരുമ്പാവൂര്‍ റോഡ് അറ്റകുറ്റപ്പണി ചുമതലയുള്ള എന്‍ജിനീയര്‍ ഹാജരാകണം. രണ്ട് മാസത്തിനിടെ എത്രപേര്‍ മരിച്ചു, കോടതിക്ക് നിശബ്ദമായി ഇരിക്കാനാകില്ല. ദേശീയപാതയിലെ അപകടത്തില്‍ ഒറ്റദിവസംകൊണ്ട് നടപടിയെടുത്തിരുന്നെന്നും ഹൈക്കോടതി പറഞ്ഞു.പത്തുലക്ഷം മുടക്കി ഒരുമാസം മുമ്പാണ് ആലുവ പെരുമ്പാവൂര്‍ സംസ്ഥാനപാത അറ്റകുറ്റപ്പണി നടത്തിയത്.