Kerala
അനധികൃത സ്പാ കേന്ദ്രത്തിനെതിരെ നടപടി: സെക്രട്ടറിയേറ്റിന് മുന്നിലെ സ്പാ അടച്ചുപൂട്ടി
കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാതെയാണ് സ്പാ പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി.
തിരുവനന്തപുരം| തലസ്ഥാനത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന സ്പാ കേന്ദ്രത്തിനെതിരെ മണിക്കൂറുകൾക്കകം നടപടി സ്വീകരിച്ച് മേയർ വി വി രാജേഷ്. യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ സെക്രട്ടറിയേറ്റിന് സമീപമുള്ള സ്പർശൻ വെൽനസ് സ്പായിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ കേന്ദ്രം അടച്ചുപൂട്ടി.
കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാതെയാണ് സ്പാ പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി. ഇതിനെ തുടർന്നാണ് സ്ഥാപനത്തിന് അടച്ചുപൂട്ടൽ നോട്ടീസ് നൽകിയത്. പരിശോധനയ്ക്കിടെ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
ഇന്നലെ അഭിമുഖത്തിനായി എത്തിയ 23കാരിയോട് മോശമായി പെരുമാറിയെന്ന പരാതിയാണ് നടപടിക്ക് വഴിവച്ചത്. യുവതി നേരിട്ട് മേയറെ വിളിച്ച് പരാതി അറിയിച്ചതോടെ പോലീസ് നടപടികൾ ആരംഭിക്കുകയായിരുന്നു.
നഗരത്തിലെ എല്ലാ സ്പാ കേന്ദ്രങ്ങളുടെയും ലൈസൻസ് പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മേയർ അറിയിച്ചു. അനധികൃത പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനായി കോർപ്പറേഷനുംപോലീസും സംയുക്തമായി പരിശോധനകൾ നടത്തുമെന്നും, ക്രോസ് മസാജിംഗ് പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മേയർ പറഞ്ഞു.




