Connect with us

National

എഫ്-35 യുദ്ധവിമാനം പരിശോധിക്കാൻ ബ്രിട്ടീഷ് എൻജിനീയർമാരുടെ സംഘം തിരുവനന്തപുരത്ത് എത്തി

17 പേരാണ് സംഘത്തിൽ ഉള്ളത്

Published

|

Last Updated

തിരുവനന്തപുരം | കഴിഞ്ഞ മാസം അടിയന്തരമായി നിലത്തിറക്കിയതിനെത്തുടർന്ന് മൂന്നാഴ്ചയായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന എഫ്-35 യുദ്ധവിമാനം പരിശോധിക്കുന്നതിനായി ബ്രിട്ടനിൽ നിന്ന് വ്യോമയാന എൻജിനീയർമാരുടെ സംഘം തിരുവനന്തപുരത്ത് എത്തി. 17 പേരാണ് സംഘത്തിൽ ഉള്ളത്. വിമാനത്തിലെ തകരാർ ഇവിടെ വെച്ച് തന്നെ നന്നാക്കാൻ കഴിയുമോ അതോ യു കെയിലേക്ക് തിരികെ കൊണ്ടുപോകേണ്ടി വരുമോ എന്ന് ഈ സാങ്കേതിക വിദഗ്ദ്ധരുടെ സംഘം വിലയിരുത്തും.

റോയൽ നേവിയുടെ എഫ്-35 യുദ്ധവിമാനം അടുത്തുള്ള എം ആർ ഒ (MRO – Maintenance, Repair and Operations) കേന്ദ്രത്തിൽ നന്നാക്കാൻ ഇന്ത്യ സഹായം വാഗ്ദാനം ചെയ്തിരുന്നു. നേരത്തെ, F-35 ഭാഗികമായി വേർപെടുത്തി ഒരു ട്രാൻസ്പോർട്ട് വിമാനത്തിൽ യു കെയിലേക്ക് കൊണ്ടുപോകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. വിമാനം അറ്റകുറ്റപ്പണി നടത്തി പറക്കാൻ യോഗ്യമാക്കാനുള്ള നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഈ നീക്കം.

ജൂൺ 14-നാണ് ബ്രിട്ടീഷ് റോയൽ നേവിയുടെ എച്ച് എം എസ് പ്രിൻസ് ഓഫ് വെയിൽസ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായ എഫ്-35B യുദ്ധവിമാനം കേരള തീരത്ത് നിന്ന് ഏകദേശം 100 നോട്ടിക്കൽ മൈൽ അകലെ വെച്ച് മോശം കാലാവസ്ഥയെയും ഇന്ധനക്കുറവിനെയും തുടർന്ന് തിരുവനന്തപുരത്തേക്ക് അടിയന്തരമായി വഴിതിരിച്ച് വിട്ടത്. ഇന്ത്യൻ വ്യോമസേന സുരക്ഷിതമായ ലാൻഡിംഗിന് എല്ലാ സഹായങ്ങളും നൽകുകയും ഇന്ധനം നിറയ്ക്കുന്നതിനും മറ്റ് ലോജിസ്റ്റിക് സഹായങ്ങൾക്കും സൗകര്യമൊരുക്കുകയും ചെയ്തു.

വിമാനം കാരിയറിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതിനിടെ, യാത്രയ്ക്ക് മുൻപുള്ള പരിശോധനകളിൽ ഒരു ഹൈഡ്രോളിക് തകരാർ കണ്ടെത്തുകയായിരുന്നു. ടേക്ക് ഓഫ് ചെയ്യാനും സുരക്ഷിതമായി ലാൻഡ് ചെയ്യാനുമുള്ള വിമാനത്തിന്റെ കഴിവിനെ ഇത് ബാധിക്കുമെന്നതിനാൽ ഈ പ്രശ്നം അതീവ ഗൗരവകരമായാണ് കണക്കാക്കുന്നത്. മൂന്ന് സാങ്കേതിക വിദഗ്ദ്ധർ ഉൾപ്പെട്ട ഒരു ചെറിയ റോയൽ നേവി സംഘം തകരാർ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പ്രശ്നത്തിന്റെ സങ്കീർണ്ണത കാരണം അവർക്ക് കഴിഞ്ഞില്ല.

വിമാനത്താവളത്തിലെ ബേ 4-ൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ (CISF) സംരക്ഷണത്തിലാണ് നിലവിൽ വിമാനം നിർത്തിയിട്ടിരിക്കുന്നത്. കേരളത്തിലെ മൺസൂൺ മഴയുണ്ടായിട്ടും വിമാനം ഹാങ്ങറിലേക്ക് മാറ്റാനുള്ള എയർ ഇന്ത്യയുടെ വാഗ്ദാനം ബ്രിട്ടീഷ് റോയൽ നേവി ആദ്യം നിരസിച്ചിരുന്നു. പിന്നീട്, ബ്രിട്ടീഷ് നാവികസേന വിമാനം ഹാങ്ങറിലേക്ക് മാറ്റാൻ സമ്മതിക്കുകയായിരുന്നു.