Connect with us

Kerala

വീസ കാലാവധി അവസാനിക്കുന്നു; 14 ലക്ഷത്തോളം പ്രവാസികള്‍ ആശങ്കയില്‍

Published

|

Last Updated

കോഴിക്കോട് | വീസ കാലാവധി അവസാനിക്കുന്നതും അതുമൂലം ജോലി നഷ്ടപ്പെടുന്നതും പ്രവാസികളെ ആശങ്കയിലാഴ്ത്തുന്നു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാത്തതിനാല്‍ 14 ലക്ഷത്തോളം പ്രവാസികളാണ് കേരളത്തില്‍ കുടുങ്ങിക്കിടക്കുന്നത്. ഗള്‍ഫിലേക്ക് അടക്കമുള്ള പ്രവാസികളുടെ തിരികെയുള്ള യാത്ര സുഗമമാക്കാന്‍ വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുന്നതിന് നടപടി കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാവുകയാണ്.

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സംബന്ധമായി നേരിടുന്ന പ്രശ്നങ്ങളും വിമാനക്കമ്പനികള്‍ ഭീമമായ നിരക്ക് ഈടാക്കുന്നതും പ്രവാസികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വിഷയത്തില്‍ ജനപ്രതിനിധികളും സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകളും ഇടപെടണമെന്ന് കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ആവശ്യപ്പെട്ടു. ഇനിയും വിമാന സര്‍വീസുകള്‍ ആരംഭിക്കാതെ നീണ്ടുപോവുകയാണെങ്കില്‍ പ്രവാസികളെയും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയമില്ലെന്നും ചേംബര്‍ ഭാരവാഹികള്‍ പറയുന്നു.

സഊദിയിലേക്ക് യാത്രാ വിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ വീസാ കാലാവധി വീണ്ടും നീട്ടിനല്‍കാന്‍ ജൂലൈ 21 നു സഊദി ഭരണാധികാരിയുടെ ഉത്തരവുണ്ടായിരുന്നു. റസിഡന്റ്, റീ എന്‍ട്രി, വിസിറ്റിംഗ് വീസകളുടെ കാലാവധിയാണ് സൗജന്യമായി ആഗസ്റ്റ് 31 വരെ പുതുക്കി നല്‍കുക.
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസ് ഇനിയും വൈകുമെന്ന സൂചനയാണ് ഇതോടെ പുറത്തുവന്നത്. സഊദിയില്‍ നിന്ന് അവധിക്ക് നാട്ടില്‍ വന്ന് മടങ്ങാന്‍ കഴിയാതെ കുടുങ്ങിയ പ്രവാസികള്‍ക്ക് ഇത് ആശ്വമായിരുന്നു. നിലവില്‍ സഊദിയിലേക്ക് യാത്രാവിലക്കുള്ള രാജ്യങ്ങളിലെ പ്രവാസികളുടെ വീസാ കാലാവധി ഒരു മാസത്തേക്ക് കൂടി പുതുക്കി നല്‍കാനാണ് തീരുമാനം. ഈ മാസം കാലവധി തീരുന്ന റസിഡന്റ്, എക്‌സിറ്റ് റീ എന്‍ട്രി, വിസിറ്റിംഗ് വീസകളാണ് സൗജന്യമായി പുതുക്കി നല്‍കുക. സഊദി നേരത്തെ ജൂലൈ 31 വരെ ഇത്തരം വീസകളുടെ കാലാവധി നീട്ടി നല്‍കിയിരുന്നു.

Latest