Connect with us

Fact Check

#FACTCHECK: ലോകത്ത് സൗജന്യ വാക്‌സിന്‍ നല്‍കുന്ന രാജ്യം ഇന്ത്യ മാത്രമോ?

Published

|

Last Updated

ഗുവാഹത്തി | അസാമിലെ ബി ജെ പിയുടെ വക്താവ് പ്രമോദ് സ്വാമിയുടെ ട്വിറ്റര്‍ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കൊവിഡിനെതിരായ വാക്‌സിന്‍ സൗജന്യമായി ജനങ്ങള്‍ക്ക് നല്‍കുന്ന ലോകത്തെ ഏക രാജ്യം ഇന്ത്യയാണെന്ന് ഈ പോസ്റ്റില്‍ പറയുന്നു. വിവിധ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. ഇതിലെ സത്യാവസ്ഥയറിയാം:

അവകാശവാദം: വിവിധ കമ്പനികള്‍ വാക്‌സിന് ഈടാക്കുന്ന വില ഉള്‍പ്പെടുന്ന പോസ്റ്റാണ് പ്രമോദ് സ്വാമി ട്വീറ്റ് ചെയ്തത്. ഒരു രാജ്യത്തിന്റെയും പേര് പറയാതെയാണിത്. ഫൈസര്‍ വാക്‌സിന്‍ ഒരു ഡോസിന് 2,800 രൂപയും മൊഡേണക്ക് 2,715 രൂപയും സിനോഫാമിന് 5,650 രൂപയും സിനോവാകിന് 1,027 രൂപയും നൊവാവാക്‌സിന് 1,114 രൂപയും സ്പുട്‌നിക്കിന് 1,145 രൂപയുമാണ് വില. അതേസമയം, ഇന്ത്യയില്‍ നിര്‍മിക്കുന്ന കൊവിഷീല്‍ഡും കൊവാക്‌സിനും സൗജന്യമായാണ് നല്‍കുന്നത്.

വസ്തുത: യു എസ്, യു കെ, മെക്‌സിക്കോ, ചൈന, വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കൊവിഡ് വാക്‌സിന്‍ സൗജന്യമായാണ് നല്‍കുന്നത്. സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനത്തെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ സൗജന്യ വാക്‌സിന്‍ പ്രഖ്യാപിച്ചത്. ജൂണ്‍ 21 മുതലാണ് സൗജന്യ വാക്‌സിനേഷന്‍ ഇന്ത്യയില്‍ ആരംഭിച്ചത്. അതിന് മുമ്പ് 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന് പണം നല്‍കേണ്ടിയിരുന്നു. എന്നുമാത്രമല്ല, കേന്ദ്രം, സംസ്ഥാനം, സ്വകാര്യ ആശുപത്രികള്‍ എന്നിങ്ങനെ വ്യത്യസ്ത വിലകള്‍ ഈടാക്കാനും കേന്ദ്രം വാക്‌സിന്‍ നിര്‍മാണ കമ്പനികള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാനങ്ങളും പൗരസമൂഹവും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിൻ ആദ്യമേ സൗജന്യമായിരുന്നു.