Kozhikode
സ്ത്രീധന സമ്പ്രദായം ഇസ്ലാമിന് അന്യം: കാന്തപുരം
കോഴിക്കോട് | സ്ത്രീധന സമ്പ്രദായം ഇസ്‌ലാമിനന്യമാണെന്നും സാമ്പത്തിക നിബന്ധനകൾ വെച്ചല്ല വിവാഹമെന്ന പവിത്രമായ കര്‍മം നടത്തേണ്ടതെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. സ്ത്രീകളോട് മാന്യമായും ബഹുമാനത്തോടെയും പെരുമാറാൻ സമൂഹം ശീലിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഓണ്‍ലൈനിലായി സംഘടിപ്പിച്ച പ്രൊഫഷണൽ വിദ്യാർഥികളുടെ കോൺഫറൻസായ പ്രൊഫ്സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ വർധിച്ചു വരുന്ന അക്രമ, അരാജക പ്രവണതകളുടെ കാരണം സമൂഹത്തിന്റെ ധാർമികാരോഗ്യം തകർന്നതാണെന്ന് കാന്തപുരം അഭിപ്രായപ്പെട്ടു. ആറു മാസം മുതൽ ആറു വയസ്സുവരെയുള്ള കുട്ടികൾ പീഡിപ്പിക്കപ്പെടുന്നതും സ്ത്രീധന മരണങ്ങൾ വർധിക്കുന്നതും ക്വട്ടേഷൻ സംഘങ്ങൾ പെരുകുന്നതുമെല്ലാം സമൂഹത്തിന്റെ ധാർമിക ശോഷണത്തിന്റെ സൂചനകളാണ്. സമൂഹത്തിന്റെ ധാർമികവത്കരണമാണ് ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരം. മൂല്യങ്ങൾ മുറുകെ പിടിക്കുന്ന ഒരു തലമുറയുടെ സൃഷ്ടിപ്പിനു മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയൂ. പുതിയ തലമുറയെ നേരിന്റെയും നൻമയുടെയും പാതയിൽ വഴി നടത്താനുള്ള പരിശ്രമങ്ങൾ നിരന്തരം നടക്കണമെന്നും അദ്ദേഹം പറഞ്ഞു.