Malappuram
പൊന്നാനി ഹാർബറിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന തീരദേശ പോലീസ് സഹായകേന്ദ്രം തുറന്നു


പൊന്നാനി | തീരദേശ പോലീസ് സ്റ്റേഷൻ പരിധിയിലെ എല്ലാ ഹാർബറിലും ഫിഷ് ലാൻ്റിംഗ് സെൻ്ററുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ഡസ്ക്ക് പ്രവർത്തനമാരാംഭിച്ചു. പൊന്നാനി ഹാർബറിലും താനൂർ ഹാർബറിലും പരപ്പനങ്ങാടി ചാപ്പപ്പടി ഫിഷ് ലാൻ്റിംഗ് സെൻ്ററിലും മുഴുവൻ സമയവും പ്രവർത്തിക്കുന്ന തീരദേശ പോലീസ് സഹായകേന്ദ്രം തുറന്നു. ഇവിടങ്ങളിൽ ഹാർബർ സുരക്ഷാസമിതികൾ എന്ന പേരിൽ കമ്മിറ്റികളും രൂപവത്കരിച്ചു.
പൊന്നാനി തീരദേശ പോലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ ചെയർമാനും അതാത് ബീറ്റ് ഏരിയയിലെ ബീറ്റ് ഓഫീസറായ പോലീസുദ്യോഗസ്ഥൻ കൺവീനറുമാണ്. ഹാർബർ സുരക്ഷാസമിതികളിൽ അതാത് പ്രദേശത്തെ കൗൺസിലർ / മെമ്പർമാർ അംഗങ്ങളും ഫിഷറീസ് ഡിപ്പാർട്ട്മെൻ്റ്, മത്സ്യഫെഡ്, ഹാർബർ എൻജീനീയറിംഗ് വിഭാഗം എന്നിവർ ഉദ്യോഗസ്ഥ പ്രതിനിധികളും ബോട്ടുടമ, വള്ളം ഉടമ മറ്റു മത്സ്യ ബന്ധന – വിപണന മേഖലയിലെ തൊഴിലാളി പ്രതിനിധികളുമാണ് അംഗങ്ങൾ.
മത്സ്യ ബന്ധനത്തിന് കടലിൽ പോകുന്ന യാനങ്ങളുടെ വിവരങ്ങൾ ഹെൽപ്പ് ഡസ്ക്ക് ശേഖരിക്കും. മത്സ്യ ബന്ധനത്തിന് കടലിൽ പോകുന്നവരുടെയും വരുന്നവരുടെയും ബോട്ടുടമകളുടെയും വള്ളങ്ങളുടെയും വിവരങ്ങൾ രജിസ്റ്ററിൽ സീരിയൽ നമ്പർ: തിയ്യതി/സ്ഥലം, ബോട്ടുകളുടെ പേര്, നമ്പർ, ഉടമകളുടെ പേരും മൊബൈൽ നമ്പറും ബോട്ട് ക്രൂസിൻ്റെ പേരും നമ്പറുകളും പോകുന്ന തിയതി/സമയം തിരിച്ചു വന്ന തിയ്യതിയും സമയവും ലാൻ്റിംഗ് പോയൻ്റ്, റിമാർക്സ് എന്ന ക്രമത്തിൽ രജിസ്റ്ററിൽ ചേർക്കും. കഴിഞ്ഞ കാലയളവിൽ കടലിൽ പോയി അപകടത്തിൽപ്പെട്ട ബോട്ടുകാരുടെയും വള്ളക്കാരുടെയും കൃത്യമായ വിവരങ്ങൾ യഥാസമയം കിട്ടാതിരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു രജിസ്ട്രേഷന് ശ്രമം തുടങ്ങിയത്.