Connect with us

Kerala

കുഴല്‍പ്പണം കൊണ്ടുവന്നത് ബി ജെ പിക്ക് വേണ്ടിയെന്ന് മൊഴി

Published

|

Last Updated

തൃശ്ശൂര്‍ |  കൊടകരയില്‍ കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ബി ജെ പി നേതൃത്വത്തെ വെട്ടിലാക്കി ആര്‍ എസ് എസ് പ്രവര്‍ത്തകനായ ധര്‍മരാജന്റെ മൊഴി. പണം ബി ജെ പിയുടേതാണെന്നും അവര്‍ക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നതെന്നും ധര്‍മരാജന്‍ പോലീസിനോട് പറഞ്ഞു. രണ്ട് തവണ ചോദ്യം ചെയ്തപ്പോഴും ഇതേമൊഴി തന്നെയാണ് അദ്ദേഹം ആവര്‍ത്തിച്ചത്. ഇതോടെ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന ബി ജെ പിയുടെ അവകാശവാദം പൊളിയുകയാണ്. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ബി ജെ പി നേതാക്കളെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം പറയുന്നു. ബി ജെ പിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് അന്വേഷണം ഉടന്‍ എത്തുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

കോഴിക്കോട് സ്വദേശിയായ ധര്‍മരാജനെ ചില ബി ജെ പി നേതാക്കള്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍, നേതാക്കളെ ചോദ്യം ചെയ്തപ്പോള്‍ തിരഞ്ഞെടുപ്പ് സാമഗ്രഹികളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് ധര്‍മരാജനുമായി സംസാരിച്ചതെന്നാണ് മൊഴി നല്‍കിയത്. പോലീസ് അന്വേഷണത്തില്‍ ധര്‍മരാജന് ബി ജെ പിയില്‍ യാതൊരു പദവിയും ഇല്ലെന്നും തിരഞ്ഞെടുപ്പിന്റെ ഒരു ചുമതലകളും ഇല്ലെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസവും ധര്‍മരാജനെ ചോദ്യം ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് ബി ജെ പി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി സതീശിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ധര്‍മരാജനെ തനിക്കറിയില്ലെന്നും ഇതുവരെ നേരിട്ട് സംസാരിച്ചിട്ടില്ലെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ മൊഴി. സതീശന്‍ പറയുന്നത് കളവാണെന്നാണ് ധര്‍മരാജനെ ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ബോധ്യമായിരിക്കുന്നത്.

 

 

Latest