Kerala
ഗൂഢാലോചന അടക്കം പരിശോധിക്കാൻ കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണത്തിന് വിജ്ഞാപനമായി

തിരുവനന്തപുരം | മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്പീക്കറെയും പ്രതി ചേർക്കാൻ ഗൂഢാലോചന നടന്നോ, പിന്നിൽ ആരൊക്കെ എന്നതടക്കമുള്ള കാര്യങ്ങൾ പരിഗണനാ വിഷയമാക്കി, സ്വർണക്കടത്തിൽ കേന്ദ്ര ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അന്വേഷണത്തിന് സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കി. ആറ് മാസമാണ് കമ്മീഷന്‍റെ കാലാവധി.
മുഖ്യമന്ത്രിയെ പ്രതിചേർക്കാൻ ഗൂഢാലോചന നടന്നുവെന്ന സ്വപ്നാ സുരേഷിന്‍റെ ശബ്ദരേഖ, മന്ത്രിമാരെയും സ്പീക്കറെയും പ്രതിയാക്കാൻ ശ്രമം ഉണ്ടായെന്ന് കാണിച്ച് സന്ദീപ് നായർ എറണാകുളം ജില്ലാ സെഷൻസ് ജഡ്ജിക്ക് കത്ത് നൽകിയത് എന്നിവയാണ് ജസ്റ്റിസ് വി കെ മോഹൻ കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങൾ. കേസിൽ ഉന്നത നേതാക്കളെ പ്രതിചേർക്കാൻ ഗൂഢാലോചന നടന്നെങ്കിൽ ഇതിന് പിന്നിൽ ആരാണെന്നും കണ്ടെത്തണമെന്നതും കമ്മീഷന്‍റെ മുന്നിലുണ്ട്.
തിരഞ്ഞെടുപ്പിന് മുമ്പ് ദേശീയ അന്വേഷണ ഏജൻസികൾക്കെതിരെ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. സമാന വിഷയത്തിൽ ഇഡിക്കെതിരായെ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടെയാണ് ജൂഡീഷ്യൽ അന്വേഷണ നടപടിയും വേഗത്തിലാക്കുന്നത്.