Connect with us

Gulf

സഊദിയില്‍ യാത്രാവിലക്ക് ഈ മാസം 17ന് അവസാനിക്കും

Published

|

Last Updated

ദമാം | സഊദിയില്‍ കൊവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി 2020 മാര്‍ച്ച് 15ന് ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര വിമാന യാത്രാവിലക്ക് ഈ മാസം പതിനേഴിന് അവസാനിക്കും. വിമാന സര്‍വീസുകള്‍ക്ക് രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സഊദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

വിലക്ക് നീങ്ങുന്നതോടെ ആളുകള്‍ക്ക് വിദേശയാത്ര നടത്താനും അവധിക്ക് സ്വദേശങ്ങളിലേക്ക് മടങ്ങിയവര്‍ക്ക് രാജ്യത്തേക്ക് തിരികെയെത്താനും സാധിക്കും. 17 ന് പുലര്‍ച്ചെ ഒരു മണിമുതല്‍ കര, നാവിക, വ്യോമ ഗതാഗതം സാധാരണ നിലയിലേക്ക് തിരിച്ചുവരും. ഇതോടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും യാത്ര ചെയ്യുന്നതിന് അനുതി ലഭിക്കുമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും നിയന്ത്രണങ്ങളെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിലവില്‍ ഇന്ത്യയടക്കമുള്ള ഇരുപത് രാജ്യങ്ങളിലേക്ക് യാത്രാനുമതി ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇതുവരെയും നിര്‍ദ്ദേശങ്ങള്‍ വന്നിട്ടില്ല

പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍

  • യാത്രക്കാര്‍ കൊവിഡ് വാക്സിന്റെ രണ്ട് ഡോസ് കുത്തിവെച്ചവരോ ഒരു ഡോസെടുത്ത് 14 ദിവസങ്ങള്‍ പൂര്‍ത്തീകരിച്ചവരോ ആവണം. ആരോഗ്യ മന്ത്രാലയത്തിന്റെ തവല്‍ക്കന ആപ്ലിക്കേഷനില്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തിരിക്കുകയും വേണം.
  • നിലവില്‍ കൊവിഡ് രോഗം ബാധിച്ച് ഭേദമായി ആറ് മാസം കഴിഞ്ഞവര്‍ ഇക്കാര്യവും തവല്‍ക്കന ആപ്ലിക്കേഷനില്‍ അപ്ഡേറ്റ് ചെയ്തിരിക്കണം.
  • 18 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് യാത്ര ചെയ്യണമെങ്കില്‍ കൊവിഡിനെതിരെ സെന്‍ട്രല്‍ ബാങ്ക് ഓഫ് സഊദി അറേബ്യ അംഗീകരിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തവര്‍ക്ക് മാത്രമാണ് അനുമതി ലഭിക്കുക.
  • രാജ്യത്തിന് പുറത്തുപോയി തിരിച്ചു വരുന്ന എട്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവരെല്ലാം രാജ്യത്ത് തിരിച്ചെത്തി ഏഴ് ദിവസം വീട്ടില്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ പൂര്‍ത്തിയാക്കുകയും ഏഴ് ദിവസത്തിന് ശേഷം പിസിആര്‍ കൊവിഡ് പരിശോധന നടത്തുകയും വേണം.