Kerala
കേരളത്തില്‍ തുടര്‍ഭരണം ഉറപ്പിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍; 120 സീറ്റുകള്‍ വരെ നേടാം
തിരുവനന്തപുരം | യഥാര്‍ഥ ഫലമറിയാന്‍ ഇനി രണ്ട് നാള്‍ മാത്രം ബാക്കിനില്‍ക്കെ കേരളമടക്കം നാല് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നുതുടങ്ങി. ദേശീയ ചാനലുകള്‍ പുറത്തുവിട്ട സര്‍വേകളില്‍ എല്ലാം പ്രിപോൾ സർവേകൾക്ക് സമാനമായി കേരളത്തില്‍ തുടര്‍ഭരണമുണ്ടാകുമെന്നാണ് പ്രവചിക്കുന്നത്.
ഇന്ത്യ ടുഡേ – മൈ ആക്‌സിസ് എക്‌സിറ്റ് പോള്‍ പ്രകാരം എല്‍ഡിഎഫ് 104 മുതല്‍ 120 സീറ്റുകള്‍ വരെ നേടും. യുഡിഎഫ് 20-30 സീറ്റില്‍ ഒതുങ്ങുമെന്നും ബിജെപി 0-2 സീറ്റുകള്‍ നേടുമെന്നും പറയുന്ന സര്‍വേയില്‍ മറ്റു കക്ഷികള്‍ രണ്ടിടത്ത് വിജയിക്കാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
റിപ്പബ്ലിക് ടി വി സിഎന്‍എക്‌സ് സര്‍വേയിലും തുടര്‍ ഭരണം ഉറപ്പിക്കുന്നു. എല്‍ഡിഎഫിന് 72-80 സീറ്റുകളും യുഡിഎഫിന് 58-64 സീറ്റുകളുമാണ് പ്രവചിക്കുന്നത്. ബിജെപി ഒന്ന് മുതല്‍ 5 സീറ്റുകള്‍ വരെ നേടിയേക്കാമെന്നും ഈ സര്‍വേ ചൂണ്ടിക്കാട്ടുന്നു.
എന്‍ഡിടിവി സര്‍വേയില്‍ എല്‍ഡിഎഫിന് 76 സീറ്റുകളാണ് പ്രവചിക്കുന്നത്. യുഡിഎഫ 62 സീറ്റുകളിലും ബിജെപി രണ്ട് സീറ്റുകളിലും വിജയിക്കുമെന്നും ഈ സര്‍വേഫലം വ്യക്തമാക്കുന്നു.
എബിപി ന്യൂസ് സര്‍വേയില്‍ എല്‍ഡിഎഫിന് 71-77 സീറ്റുകളാണ് പ്രവചിക്കുന്നത്. യുഡിഎഫ് 62-68, ബിജെപി 0-2 എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ നില.
പശ്ചിമ ബംഗാള്‍
പശ്ചിമ ബംഗാളില്‍ െൈടംസ്‌നൗ സര്‍വേ പ്രകാരം തൃണമൂല്‍ കോണ്‍ഗ്രസ് 158 സീറ്റുകള്‍ നേടി അധികാരത്തിലെത്തും. ബിജെപി 115 സീറ്റുകളും ഇടുസഖ്യം 19 സീറ്റുകളും നേടും.
എന്‍ഡി ടി വി സര്‍വേകള്‍ പ്രകാരം തൃണമൂലിന് 156 സീറ്റുകളാണ് ലഭിക്കുക. ബിജെപി 123 സീറ്റുകളും ഇടതുപാര്‍ട്ടികള്‍ 16 സീറ്റുകളും നേടും.
റിപ്പബ്ലിക് ടി വി സിഎന്‍ എക്‌സ് സര്‍വേ അനുസരിച്ച് ബിജെപി 138 മുതല്‍ 148 വരെ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് പ്രവചനം. തൃണമൂല്‍ 126 മുതല്‍ 136 സീറ്റുകള്‍ വരെ നേടും. ഇടതുപാര്‍ട്ടികള്‍ 4-8 സീറ്റുകളും കോണ്‍ഗ്രസ് 6-9 സീറ്റുകളും നേടുമെന്നും സര്‍വേ വ്യക്തമാക്കുന്നു.
എബിപി ന്യൂസ് സര്‍വേയിലും തൃണമൂല്‍ അധികാരത്തില്‍ എത്തുമെന്നാണ് പ്രവചനം. 152 -164 സീറ്റുകള്‍ ലഭിക്കും. ബിജെപി 109-121, കോണ്‍ഗ്രസ് 14-25 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സീറ്റ് നില.
തമിഴ്‌നാട്
തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരത്തില്‍ വരുമെന്നാണ് റിപ്പബ്ലിക് ടി വി സിഎന്‍എക്‌സ് എക്‌സിറ്റ് പോള്‍ ഫലം പറയുന്നത്. ഡിഎം കെ 160-170 സീറ്റുകള്‍ നേടും. എഐഎഡിഎംകെ 58-68 സീറ്റുകളും എഎംഎംകെ 4-6 സീറ്റുകളും സ്വന്തമാക്കും. എംഎന്‍എം രണ്ട് സീറ്റുകള്‍ വരെ നേടാം.
എന്‍ഡിടിവി സര്‍വേയിലും ഡിഎംകെക്ക് തന്നെയാണ് മുന്നേറ്റം. 171 സീറ്റുകള്‍. എഡിഎംകെ 58 സീറ്റുകളും എഎംഎംകെ നാല് സീറ്റുകളും മറ്റുള്ളവര്‍ രണ്ട് സീറ്റുകളും നേടിയേക്കും.