Connect with us

Books

ലോകത്തിന്റെ കഥാമുത്തശ്ശി

Published

|

Last Updated

ലോകപ്രശസ്ത ബാലസാഹിത്യകാരി ബെവേർലി ക്ലയറി ഈയിടെ ലോകത്തോട് വിടവാങ്ങി. മാർച്ച്‌ 25ന് കാലിഫോർണിയയിലെ കാർമലിലെ സ്വന്തം ഭവനത്തിൽ വെച്ച് നൂറ്റിനാലാമത്തെ വയസ്സിലാണ് “ജീവിച്ചിരിക്കുന്ന ഇതിഹാസം” എന്ന് യു എ സിലെ ലൈബ്രറി ഓഫ് കോൺഗ്രസ് വിശേഷിപ്പിച്ച ഈ എഴുത്തുകാരി തന്റെ ജീവിത പുസ്തകത്തിന്റെ അവസാന അധ്യായം പൂർത്തിയാക്കിയത്. ലോകസാഹിത്യത്തിലെ തന്നെ ഏറ്റവുമധികം വായനക്കാരുള്ള എഴുത്തുകാരിലൊരാളാണ് ബെവെർലി ക്ലയറി. അവരുടെ തൂലികയിൽ നിന്നും പിറവിയെടുത്ത നാൽപ്പതിലേറെ പുസ്തകങ്ങളുടെ തൊണ്ണൂറ് ദശലക്ഷത്തിലധികം കോപ്പികൾ ലോകമെങ്ങും വിറ്റുപോയെന്നറിയുമ്പോഴാണ് ഈ എഴുത്തുകാരിക്ക് ലഭിച്ച ജനപ്രീതിയുടെ ആഴവും പരപ്പും ബോധ്യമാവുക. എല്ലാ രചനകളും ബെസ്റ്റ് സെല്ലറുകളായിത്തീരുക എന്നത് അക്ഷരലോകത്തെ അപൂർവം ചില പ്രതിഭകൾക്ക് മാത്രം വന്നുചേരുന്ന ബഹുമതിയാണ്.

1916 ഏപ്രിൽ 12 ന് യു എസിലെ ഒറിഗോണിൽ ഒരു കർഷക കുടുംബത്തിലാണ് ബെവേർലി ക്ലയറി ജനിച്ചത്. അവർക്ക് ആറ് വയസ്സായപ്പോൾ കുടുംബം പോർട്ട്്ലാൻഡിലേക്ക് താമസം മാറി. ചെറുപ്പം മുതൽ എഴുത്തുകാരിയാകാൻ ആഗ്രഹിച്ച ബെവേർലി ഒരു പുസ്തകത്തിൽ ഓരോ ദിവസവും തന്റെ വികാരവിചാരങ്ങളും സ്വപ്നങ്ങളും രേഖപ്പെടുത്തി വെച്ചിരുന്നു എന്നു വെളിപ്പെടുത്തിയിട്ടുണ്ട്. “A Girl From Yamhill” എന്ന ഓർമക്കുറിപ്പുകളുടെ സമാഹാരത്തിൽ അവർ പറയുന്നു. “സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാൻ നിരവധി ബാലപുസ്തകങ്ങൾ വായിച്ചിരുന്നു. അവയൊന്നും പക്ഷെ എന്റെ മനസ്സിനെ സ്പർശിച്ചിരുന്നില്ല. അമേരിക്കയിലെ പ്രഭുകുടുംബങ്ങളിലെ കുട്ടികളുടെ കഥകളാണ് അവയിലെല്ലാം പ്രതിപാദിച്ചിരുന്നത്. ഇടത്തരം കുടുംബങ്ങളിലെ കുട്ടികളുടെ കുസൃതിത്തരങ്ങളും സാഹസിക കൃത്യങ്ങളും അവയൊന്നും പറഞ്ഞു തന്നിരുന്നില്ല.”

ബിരുദം നേടിയ ശേഷം ലൈബ്രേറിയനായി ഔദ്യോഗിക ജീവിതം ആരംഭിച്ചപ്പോഴും എഴുതാനുള്ള മോഹം ബെവേർലി കൈവെടിഞ്ഞില്ല. ഒരിക്കൽ കുറേ കുട്ടികൾ ലൈബ്രറിയിൽ വന്ന് തങ്ങൾക്ക് പറ്റിയ പുസ്തകങ്ങൾ എവിടെയാണുള്ളതെന്ന് ചോദിച്ചു. അതിനെത്തുടർന്നുള്ള ആലോചനയാണ് ഹെൻറി ഹഗ്ഗിൻസ് എന്ന കുട്ടിയേയും അവന്റെ റിബ്‌സി എന്ന നായയേയും പ്രധാന കഥാപാത്രങ്ങളാക്കിക്കൊണ്ട് ഒരു പുസ്തക പരമ്പര തന്നെ രചിക്കാൻ പ്രേരണയായതെന്ന് അവർ വെളിപ്പെടുത്തുന്നു. 1950ൽ വെളിച്ചം കണ്ട ആദ്യ പുസ്തകം ഹെൻറി ഹഗ്ഗിൻസ് ആറ് പരമ്പരകളായാണ് പുറത്തു വന്നത്. ഇവർക്കു പുറമെ കുസൃതിക്കുടുക്കയായ റമോണ, സഹോദരി ബീസസ്, റാൾഫ് എന്ന ചുണ്ടെലി, എല്ലൻ ടെബിറ്റ്സ് തുടങ്ങിയവരും ലോകമെമ്പാടുമുള്ള കുട്ടികളുടെ ഹൃദയം കവർന്ന കഥാപാത്രങ്ങളാണ്. ഹഗ്ഗിൻസിലും റമോണയിലും ബീസസിലും കുട്ടികൾ തങ്ങളെത്തന്നെ ദർശിച്ചതോടെ ആ കഥാപാത്രങ്ങൾ അനശ്വരരായി. അവരോടൊപ്പം ബെവേർലി ക്ലയറി എന്ന എഴുത്തുകാരിയും ലോകശ്രദ്ധ നേടി.
കുട്ടികളുടെ ലോകം മുതിർന്നവർ നോക്കിക്കാണുന്നതു പോലെ മധുരതരമോ ലളിതമോ അല്ലെന്നും പലപ്പോഴും അത് തീക്ഷ്ണവും സങ്കീർണതകൾ നിറഞ്ഞതുമാണെന്നും ബെവേർലിയുടെ രചനകൾ സാക്ഷ്യപ്പെടുത്തുന്നു.

അവമതിയും അധിക്ഷേപവും ശകാരവും ശാരീരിക പീഡകളും കൊണ്ട് ഓരോ ബാല്യവും പലപ്പോഴും വർണരഹിതമാണെന്നതാണ് യാഥാർഥ്യം. പക്ഷേ അവരുടെ കളിയും ചിരിയും തമാശയും കുസൃതിയും ആ ഇരുണ്ട യഥാർഥ്യങ്ങളെ മൂടി വെക്കുകയാണ്. മധ്യവർഗ കുടുംബങ്ങളിലെ കുട്ടികളുടെ ജീവിതചിത്രങ്ങളാണ് തന്റെ രചനകളിൽ ബെവേർലി വരച്ചിടുന്നത്. അവരുടെ ദൈനംദിന ജീവിതത്തിലെ ഓരോ ചലനവും അവർ സൂക്ഷ്മമായി നിരീക്ഷിക്കുകയും അതെല്ലാം അക്ഷരങ്ങളിലേക്ക് ഒപ്പിയെടുക്കുകയും ചെയ്യുന്നു. അതേസമയം, തന്റെ രചനകൾ ഒരിക്കലും കുട്ടികളെ പഠിപ്പിക്കാനുള്ളവയല്ലെന്നും നേരെമറിച്ച് അവരെ രസിപ്പിക്കാനുള്ളതാണെന്നുമാണ് അവർ പ്രസ്താവിക്കുന്നത്.


ഹെൻറി ഹഗ്ഗിൻസ്, ദി പെസ്റ്റ്, മൗസ് ആൻഡ് ദി മോട്ടോർ സൈക്കിൾ, ബീസസ് ആൻഡ് റമോണ, റിബ്‌സി എന്നിവ ഈ എഴുത്തുകാരിയുടെ ഏറെ ശ്രദ്ധേയമായ പുസ്തകങ്ങളാണ്.
കഥയെഴുത്തിന്റെ രഹസ്യം തേടി നിരവധി കുട്ടികൾ പല തവണ ബെവേർലിയെ സമീപിച്ചിട്ടുണ്ട്. നിരന്തരം വായിച്ചുകൊണ്ടിരിക്കുക എന്ന ഉപദേശമാണ് അവർക്കെല്ലാം എഴുത്തുകാരി നൽകിയിരുന്നത്. നിരന്തരമായ വായന നൈസർഗികമായ എഴുത്തിന് വഴിയൊരുക്കുമെന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. കുട്ടികളുടെ വായനയെക്കുറിച്ച് അവർ പറയുന്നത് നോക്കൂ. “വായന ആനന്ദദായകമായ ഒരു കാര്യമാണെന്ന് കുട്ടികൾ മനസ്സിലാക്കണം. പക്ഷെ അത് നമ്മുടെ സ്കൂളിൽ അധ്യാപകരുടെ മേൽനോട്ടത്തിൽ നടക്കുന്ന വിരസമായൊരു പ്രവൃത്തിയാകരുതെന്നു മാത്രം.”
ലോകത്തിന്റെ പ്രിയപ്പെട്ട കഥാമുത്തശ്ശിയാണ് ബെവേർലി ക്ലയറി. അവരുടെ മുഖത്ത് സദാ വിടർന്നു നിൽക്കുന്നത് നിഷ്കളങ്കവും ശിശുസഹജവുമായ പുഞ്ചിരിയാണ്. അതവരുടെ ജീവിതത്തെ മാത്രമല്ല എഴുത്തിനേയും പ്രസാദാത്മകമാക്കുന്നു. അതിന്റെ സൗരഭ്യം രചനകളിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കുഞ്ഞുവായനക്കാരിലേക്ക് പ്രസരിപ്പിക്കാൻ അവർക്ക് കഴിഞ്ഞു എന്നതാണ് ഏറെ പ്രധാനപ്പെട്ട വസ്തുത.