Connect with us

Kerala

കള്ള വോട്ടെന്ന ചെന്നിത്തലയുടെ ആരോപണം തിരിച്ചടിയായി; സഹായിച്ചത് കോണ്‍ഗ്രസുകാരെന്ന് കുമാരിയും കുടുംബവും

Published

|

Last Updated

കാസര്‍കോട് |  ഉദുമ മണ്ഡലത്തിലെ വനിത വോട്ടര്‍ക്ക് അഞ്ച് വോട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം അദ്ദേഹത്തിന് തന്നെ തിരിച്ചടിയായി. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ തങ്ങളെ സഹായിച്ചത് പ്രദേശിക കോണ്‍ഗ്രസ് നേതൃത്വമാണെന്ന് കുമാരി പറഞ്ഞു. താന്‍ കോണ്‍ഗ്രസ് അനുഭാവിയാണെന്ന് കുമാരി പറഞ്ഞു.

പെരിയ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ താമസക്കാരിയാണ് കുമാരി. കോണ്‍ഗ്രസ് അനുകൂല കുടുംബമാണ് തങ്ങളുടേതെന്നും പ്രശ്നം ഇപ്പോഴാണ് അറിയുന്നതെന്നും കുമാരി പ്രതികരിച്ചു. കഴിഞ്ഞ 13 വര്‍ഷത്തിനിടെ രണ്ട് പ്രാവശ്യം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയതെന്നും ശശിയെന്ന നേതാവാണ് തങ്ങളുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തതെന്നും കുമാരിയുടെ ഭര്‍ത്താവ് പറഞ്ഞു.

കാസര്‍കോട് ഉദുമ മണ്ഡലത്തിലെ കുമാരി എന്ന വോട്ടറുടെ പേര് ഒരേ വിലാസത്തില്‍ അഞ്ച് തവണ ചേര്‍ക്കപ്പെട്ടെന്നും ഒരു ഫോട്ടോയും വിലാസവും ഉപയോഗിച്ച് കുമാരിക്ക് അഞ്ച് ഇലക്ടറല്‍ വോട്ടുകള്‍ ലഭിച്ചെന്നുമായിരുന്നു രമേശ് ചെന്നിത്തല ഇന്ന് വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചത്. ഇതാണ് അദ്ദേഹത്തിനും പാര്‍ട്ടിക്കും തന്നെ പാരയായത്.