Connect with us

Kerala

ഗവ. മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരത്തിന് ഇന്ന് തുടക്കം

Published

|

Last Updated

തിരുവനന്തപുരം | മുടങ്ങി കിടക്കുന്ന ശമ്പള കുടിശികയും അലവന്‍സുകളും ആവശ്യപ്പെട്ട് സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഇന്ന് തുടക്കം. ഡ്യൂട്ടി ബഹിഷ്‌കരണം അടക്കമുള്ള സമരങ്ങളിലേക്ക് ഇവര്‍ കടക്കുന്നത്. പേവാര്‍ഡ്, മെഡിക്കല്‍ ബോര്‍ഡ് ഡ്യൂട്ടി, കൊവിഡ് ഇതര യോഗങ്ങള്‍ എന്നിവ അനിശ്ചിതകാലത്തേക്ക് ബഹിഷ്‌കരിക്കും. പതിനേഴാം തീയതി ഒപിയും മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും ബഹിഷ്‌കരിച്ച് 24 മണിക്കൂര്‍ സമരം നടത്താനും ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം സി ടി എ തീരുമാനിച്ചു. ശമ്പള പരിഷ്‌കരണത്തിലെ അപാകത ആരോപിച്ച് ഇന്ന് വഞ്ചനാദിനം ആചരിക്കും.

2016 മുതലുള്ള ശമ്പള കുടിശ്ശികയും അലവന്‍സും മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്ക് ലഭിക്കാനുണ്ട്. കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ 2017 മുതലുള്ള ശമ്പള കുടിശ്ശികയും അലവന്‍സും നല്‍കാന്‍ തീരുമാനമായിരുന്നു. എന്നാല്‍ 2020 മുതലുള്ള കുടിശ്ശിക നല്‍കാമെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. ഇതില്‍ ഏതെങ്കിലും രീതിയിലുള്ള വിശദീകരണം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതേസമയം, സമരം അനാവശ്യമാണെന്നും ആവശ്യങ്ങള്‍ പരിഗണിച്ച് ഉത്തരവിറക്കിയതാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പ്രതികരിച്ചു.