Connect with us

International

വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് വിട്ടുനല്‍കാന്‍ യുകെ കോടതിയുടെ ഉത്തരവ്

Published

|

Last Updated

ലണ്ടന്‍ | 14,000 കോടി ഡോളറിന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍പെട്ട വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാമെന്ന് യുകെ കോടതി വിധിച്ചു. നീരവ് മോദിയെ ഇന്ത്യക്ക് കൈമാറുന്നത് മനുഷ്യാവകാശത്തിന് അനുസൃതമാണെന്ന് വ്യക്തമാക്കിയാണ് ജില്ലാ ജഡ്ജി സാമുവല്‍ ഗൂസി വിധി പുറപ്പെടുവിച്ചത്.

അതേസമയം, ഇന്നത്തെ ഉത്തരവനുസരിച്ച് നിരവ് മോദിയെ ഉടന്‍ വിട്ടുകിട്ടില്ല. അപ്പീല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ സമയമെടുക്കുമെന്നതാണ് കാരണം. നേരത്തെ വിജയ് മല്യയുടെ കേസില്‍ സമാന സാഹചര്യം നിലനിന്നിരുന്നു.

നാടുകടത്തപ്പെട്ടാല്‍ നീരവ് മോദിക്ക് നീതി ലഭിക്കില്ലെന്നതിന് തെളിവുകളൊന്നുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ജയിലുകളില്‍ തന്റെ മാനസികാരോഗ്യം വഷളാകുന്ന സ്ഥിതിയുണ്ടെന്ന നിരവിന്റെ വാദം തള്ളിയാണ് കോടതിയുടെ വിധി പ്രസ്താവം.

നീരവിന് എതിരായ പല ആരോപണങ്ങളും ഇന്ത്യയില്‍ വിചാരണ നേരിടേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു. നീരവ് മോദി നിയമാനുസൃതമായ ബിസിനസ്സില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും യഥാര്‍ത്ഥ ഇടപാടുകളൊന്നും തനിക്ക് കണ്ടെത്താനായില്ലെന്നും കോടതി പറഞ്ഞു.

2019 മാര്‍ച്ചിലാണ് നീരവ് അറസ്റ്റിലായത്. തുടര്‍ന്ന് സൗത്ത് വെസ്റ്റ് ലണ്ടനിലെ വാന്‍ഡ്‌സ്വര്‍ത്ത് ജയിലില്‍ കഴിയുകയാണ് അദ്ദേഹം. രണ്ട് വര്‍ഷത്തോളം നീണ്ട നിയമ പോരാടത്തിന് ഒടുവിലാണ് അദ്ദേഹത്തെ വിട്ടുകിട്ടാന്‍ യു കെ കോടതിയുടെ ഉത്തരവ് വന്നത്.