Editorial
കൊവിഡാനന്തര രോഗങ്ങള്‍ ഭീതി ഉയര്‍ത്തുന്നു
വാക്‌സീന്‍ കണ്ടെത്തിയതോടെ കൊവിഡ് ഭീതിയില്‍ നിന്ന് ലോകം മുക്തമായിക്കൊണ്ടിരിക്കുകയാണ്. അതേസമയം കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ (പോസ്റ്റ്‌കൊവിഡ് സിന്‍ഡ്രോം) ആരോഗ്യ വിദഗ്ധരുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കൊവിഡ് ബാധിച്ച് സുഖപ്പെട്ടവരെ അതിന്റെ തുടര്‍ച്ചയെന്നോണം ബാധിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ് പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം. വിട്ടുമാറാത്ത ക്ഷീണം, കിതപ്പ്, ശ്വാസംമുട്ട,് നെഞ്ചുവേദന, ചുമ, ശരീര വേദന, തലവേദന, മാനസിക സംഘര്‍ഷം, വിഷാദം, അകാരണ ഭയം, ആശങ്ക, ഏകാഗ്രതക്കുറവ,് ഉറക്കക്കുറവ്, മണവും രുചിയും അറിയാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് ഇതിന്റെ ഭാഗമായി കണ്ടുവരുന്നത്. ഏത് പ്രായക്കാരെയും ബാധിക്കാം ഇത്. അതേസമയം, ഇതൊരു പകര്‍ച്ചവ്യാധിയല്ല. അനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ കൊവിഡിന്റെ മാത്രം പ്രത്യേകതയുമല്ല. സാര്‍സ് ഉള്‍പ്പെടെ വിവിധ വൈറല്‍ രോഗങ്ങള്‍ പടര്‍ന്നു പിടിച്ചപ്പോഴും ഇത് കാണപ്പെട്ടിരുന്നു.
കൊവിഡ് ബാധിതരില്‍ പത്ത് ശതമാനം വരെ പേര്‍ക്ക് ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്നാണ് ഇതുസംബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പഠനങ്ങളില്‍ കണ്ടെത്തിയത്. ഇത് ഏകദേശ കണക്കാണ്. ഒരു പുതിയ രോഗത്തിന്റെ ദീര്‍ഘകാല പ്രശ്‌നങ്ങളെ കുറിച്ച് ആധികാരികമായി പറയാനുള്ള സമയം ആയിട്ടില്ലാത്തതിനാല്‍ കൃത്യമായ കണക്കുകള്‍ ഇനിയും വരാന്‍ ഇരിക്കുന്നേയുള്ളൂ. കൊവിഡാനന്തര രോഗങ്ങളില്‍ ചിലത് നിസ്സാരവും ദിവസങ്ങള്‍ക്കകം തനിയേ സുഖപ്പെടുന്നതുമാണെങ്കില്‍ കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടല്‍, ശ്വാസകോശ രോഗം തുടങ്ങി അതീവ ഗുരുതര ഇനങ്ങളുമുണ്ട് ഈ ഗണത്തില്‍. കൊവിഡ് വൈറസുകള്‍ ശരീരത്തില്‍ രക്തം കട്ട പിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും പല അവയവങ്ങളിലേക്കുമുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തുമെന്നും നേരത്തേ കണ്ടെത്തിയതാണ്. കൊച്ചി പെരുമ്പാവൂരില്‍ കൊവിഡ് മുക്തനായ ഒരു എസ് എസ് എല്‍ സി വിദ്യാര്‍ഥിക്ക് കാഴ്ചശക്തി നഷ്ടപ്പെടുകയുണ്ടായി. കൊവിഡ് നെഗറ്റീവായി ഒരു മാസം പിന്നിട്ടപ്പോള്‍ ചെറിയ പനിയോടെ പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം ആരംഭിക്കുകയും കണ്ണിന്റെ ഞരമ്പുകളെ ബാധിക്കുകയുമായിരുന്നു.
ലോകത്തിന്റെ ഇതര ഭാഗങ്ങളിലെ പോലെ കേരളത്തിലും കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നവരുടെ എണ്ണം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കൊവിഡ് ഭേദമായതിന് ശേഷം മരണപ്പെടുന്നവരുടെ എണ്ണവും കേരളത്തില്‍ ഗണ്യമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. മൂന്ന് ദിവസം മുമ്പത്തെ കണക്ക് പ്രകാരം സര്‍ക്കാറിന്റെ 1,284 പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിലായി 1,45,188 പേരാണ് സംസ്ഥാനത്ത് കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയത്. ഇവരില്‍ 93,680 പേര്‍ നേരിട്ട് ആശുപത്രികളിലെത്തിയപ്പോള്‍ 51,508 പേര്‍ ഫോണ്‍ വഴി ചികിത്സ തേടുകയായിരുന്നു. ശ്വാസകോശ രോഗങ്ങളാണ് കൂടുതല്‍ പേരെയും അലട്ടുന്ന പ്രശ്‌നം. കൊവിഡാനന്തര പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞ് പ്രതിരോധിക്കുന്നതിന് പോസ്റ്റ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ ആരംഭിക്കുകയും ആരോഗ്യ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ക്കും ഫീല്‍ഡുതല ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട് സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് ബാധിച്ച് ഭേദമായ എല്ലാ രോഗികളെയും മാസത്തില്‍ ഒരു തവണയെങ്കിലും ഈ ക്ലിനിക്കുകളിലൂടെയോ ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോമിലൂടെയോ ടെലിഫോണ്‍ മുഖേനയോ ബന്ധപ്പെടുകയും അവരുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കി കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു വരുന്നുണ്ട്. ഓരോ പ്രദേശത്തെയും രോഗികളെ ഇത്തരം ക്ലിനിക്കുകളില്‍ എത്തിക്കുന്നതിന് ആശാ വര്‍ക്കര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്തി വരുന്നുണ്ട്.
ജലദോഷം പോലെ ഒരു പകര്‍ച്ചവ്യാധി മാത്രമാണ് കൊവിഡ് ബാധയെന്നും ആരോഗ്യമുള്ളവരില്‍ അത് കാര്യമായ പ്രയാസങ്ങള്‍ സൃഷ്ടിക്കുകയില്ലെന്നുമുള്ള ധാരണയില്‍ അതിനെ ലാഘവത്തോടെ കാണുകയും കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ അലംഭാവം കാണിക്കുകയും ചെയ്യുന്നവരുണ്ട്. എന്നാല്‍ പ്രത്യക്ഷത്തില്‍ കൊവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ രോഗം വന്നു പോകുന്നുണ്ട് പലര്‍ക്കും. യാതൊരു ലക്ഷണവും കാണിക്കാതെ രോഗം വന്നുപോകുന്നവരുടെ എണ്ണം ടെസ്റ്റ് വഴി കണ്ടെത്തുന്ന, ലക്ഷണങ്ങള്‍ പ്രകടമായ രോഗികളേക്കാള്‍ അമ്പത് മടങ്ങ് വരാമെന്നാണ് യു എസില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത്. ഇത്തരക്കാരെയും ബാധിച്ചേക്കാം കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍. ശരീരത്തിലെ വൈറസിന്റെ പ്രാരംഭ ആക്രമണത്തില്‍ നിന്ന് കരകയറുന്നവരില്‍ 75 ശതമാനം പേര്‍ക്കെങ്കിലും അത് ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങളുടെ തുടക്കമാകുന്നുണ്ടത്രെ. കൊവിഡിനെ നിസ്സാരമായി കാണാതെ കൈകളുടെ ശുചീകരണം, സാമൂഹിക അകല പാലനം, മുഖകവചം അണിയല്‍ തുടങ്ങി രോഗപ്രതിരോധ മാര്‍ഗങ്ങള്‍ കൃത്യമായി പാലിക്കുകയാണ് ഇതില്‍ നിന്ന് രക്ഷ നേടാനുള്ള മാര്‍ഗം. ആരോഗ്യ പ്രവര്‍ത്തകരുടെയോ പോലീസിന്റെയോ നിര്‍ദേശത്തിനും മുന്നറിയിപ്പിനും കാത്തുനില്‍ക്കാതെ ഓരോ വ്യക്തിയും സ്വയം ബോധവാനായി ഈ കാര്യങ്ങള്‍ അനുവര്‍ത്തിക്കാന്‍ തയ്യാറാകേണ്ടതുണ്ട്. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ രോഗ നിയന്ത്രണത്തില്‍ സംസ്ഥാനം കൈവരിച്ച നേട്ടം അന്താരാഷ്ട്ര തലത്തില്‍ പ്രശംസിക്കപ്പെട്ടതാണ്. അന്ന് ഭരണകൂടവും സമൂഹവും കാണിച്ച ശ്രദ്ധയും ജാഗ്രതയും തുടര്‍ന്നും കൈക്കൊണ്ടാല്‍ കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെയും വലിയൊരളവോളം ചെറുക്കാനാകും. ഇക്കാര്യത്തില്‍ ജനങ്ങളുടെ സഹകരണവും വലിയൊരു ഘടകമാണ്. തുടക്കത്തില്‍ സംസ്ഥാനം കൈവരിച്ച നേട്ടം നല്‍കിയ അതിരു കവിഞ്ഞ ആത്മവിശ്വാസത്തില്‍ നിയന്ത്രണങ്ങളും ജാഗ്രതയും കൈവെടിഞ്ഞതാണ് പിന്നീട് സംസ്ഥാനത്ത് രോഗവ്യാപനം കൂടാന്‍ ഇടവരുത്തിയത്.