Connect with us

Kerala

കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസ്: പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോടതി

Published

|

Last Updated

തിരുവനന്തപുരം | സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയിരുന്ന കെ എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പോലീസിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇന്ന് കോടതിയില്‍ ഹാജരാകാതിരുന്ന സൈബര്‍ സെല്‍ ഡിവൈ എസ് പിക്കെതിരെയാണ് കോടതി രൂക്ഷ വിമര്‍ശനം നടത്തിയത്. ഡി വൈ എസ് പി ഹാജരാകാത്ത സാഹചര്യത്തില്‍ അപകട ദിവസത്തെ സി സി ടി വി ദ്യശ്യങ്ങടങ്ങിയ രണ്ട് ഡി വി ഡികള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ച് പകര്‍പ്പെടുക്കാന്‍ അതിനുള്ള ഡിവൈസ് സഹിതം പോലീസ് ഹൈടെക് സെല്‍ എസ്പി ഫെബ്രുവരി 24 ന് ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് എ അനീസയുടേതാണ് ഉത്തരവ്.

അന്വേഷണ സംഘം തെളിവായി ഹാജരാക്കിയിരുന്ന സി സി ടി വി ദൃശ്യങ്ങളടങ്ങിയ സി ഡി കോടതിയില്‍ പ്രദര്‍ശിപ്പിച്ച് പകര്‍പ്പെടുക്കാന്‍ സിറ്റി സൈബര്‍ സെല്‍ ഡിവൈ എസ് പി യോട് ഇന്നലെ (ഫെബ്രുവരി 15ന്) ഹാജരാകാന്‍ കോടതി ഫെബ്രുവരി രണ്ടിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഡി വൈ എസ് പി ഉത്തരവ് പാലിക്കാത്ത ഈ സാഹചര്യത്തിലായിരുന്ന കോടതിയുടെ വിമര്‍ശനം. ഡിവൈ എസ് പിയുടെ നിഷ്‌ക്രിയത്വവും അലംഭാവവും ഗുരുതരമായ കൃത്യവിലോപവും കോടതിയുടെ നീതിനിര്‍വഹണത്തെ തടയാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.

ഡി വൈ എസ് പി കോടതിയില്‍ ഹാജരാകുകയോ സമയം തേടി അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്യാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. സര്‍ക്കാര്‍ അഭിഭാഷക ഉമ നൗഷാദിനോട് കോടതി ഇക്കാര്യത്തില്‍ അതൃപ്തി അറിയിക്കുകയും ചെയ്തു. സൈബര്‍ ക്രൈം പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറായ ഡിവൈ എസ് പി ഹാജരാകാനാണ് കോടതി ഫെബ്രുവരി രണ്ടിന് ഉത്തരവിട്ടിരുന്നത്. ഫോറന്‍സിക് പരിശോധനക്ക് മുമ്പേ ഡി വി ഡികള്‍ കോടതിയില്‍ പ്രദര്‍ശിപ്പിച്ചാല്‍ ഹാഷ് വാല്യൂ മാറില്ലെന്ന് ഫോറന്‍സിക് വിദഗ്ധ റിപ്പോര്‍ട്ട് ഫെബ്രുവരി രണ്ടിന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഹാഷ്‌വാല്യു മാറുമോയെന്ന് ഫോറന്‍സിക് അഭിപ്രായ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് എസ് പി ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.

കോടതി നല്‍കിയ രണ്ട് ചോദ്യാവലിക്ക് ഫോറന്‍സിക് ഡയറക്ടറുമായി കൂടിയാലോചിച്ച് വിദഗ്ധ സാങ്കേതിക റിപ്പോര്‍ട്ട് ഫെബ്രുവരി രണ്ടിനകം കോടതിയില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി എ ഷാനവാസിനോടാണ് വ്യക്തതാ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നത്. അപ്രകാരമാണ് ഫോറന്‍സിക് വിദഗ്ധ സാങ്കേതിക റിപ്പോര്‍ട്ട് ഹാജരാക്കിയത്. ഡി വി ഡി പകര്‍പ്പുകള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഫോറന്‍സിക് വിദഗ്ധ റിപ്പോര്‍ട്ട് പ്രകാരം പകര്‍പ്പുകളെടുക്കാന്‍ ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയക്കേണ്ട കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി.