Ongoing News
രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി നേടി രോഹിത്, ഇന്ത്യ പരുങ്ങലില്‍; ഒന്നാം ദിനം ആറ് വിക്കറ്റുകള്‍ നഷ്ടമായി
ചെന്നൈ | ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് ആറ് വിക്കറ്റുകള്‍ നഷ്ടമായി. രോഹിത് ശര്‍മയുടെ സെഞ്ചുറിയാണ് എടുത്തുപറയത്തക്ക നേട്ടം. ആദ്യ ദിനം സ്റ്റംപെടുക്കുമ്പോള്‍ 88 ഓവറിൽ ആറിന് 300 എന്ന നിലയിലാണ് ഇന്ത്യയുള്ളത്. ഋഷഭ് പന്ത്, അക്സർ പട്ടേൽ എന്നിവരാണ് ക്രീസിലുള്ളത്. ഇംഗ്ലീഷ് ബോളിംഗ് നിരയില്‍ രണ്ട് വീതം വിക്കറ്റെടുത്ത മുഈന്‍ അലിയും ജാക്ക് ലീച്ചുമാണ് ഇന്ത്യക്ക് വെല്ലുവിളിയായത്.
161 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. രോഹിതിന്റെ സെഞ്ചുറിയില്ലായിരുന്നെങ്കില്‍ ഏറെ ദയനീയമാകുമായിരുന്നു ഇന്ത്യയുടെ നില. ഒരുവേള തകര്‍ച്ചയിലായിരുന്ന ഇന്ത്യയെ രോഹിതും അജിങ്ക്യ രഹാനെയുമാണ് കരകയറ്റിയത്. രഹാനെ 67 റണ്‍സെടുത്തു.
ക്യാപ്റ്റന്‍ വിരാട് കോലിയും ശുഭ്മാന്‍ ഗില്ലും സംപൂജ്യരായി മടങ്ങിയത് ഇന്ത്യക്ക് ആഘാതമുണ്ടാക്കുന്നതായിരുന്നു. ചേതേശ്വര്‍ പുജാര 21, ഋഷഭ് പന്ത് 28, രവിചന്ദ്രന്‍ അശ്വിന്‍ 13 എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സംഭാവന.
ജോ റൂട്ട്, ഒല്ലി സ്‌റ്റോണ്‍ എന്നിവര്‍ ഓരോന്ന് വീതം വിക്കറ്റെടുത്തു. സ്‌കോര്‍ ബോര്‍ഡ് ഒന്നില്‍ നില്‍ക്കെയാണ് രണ്ടാം ഓവറില്‍ ആദ്യ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായത്. ഗില്‍ ആണ് പുറത്തായത്.