Connect with us

Kerala

ശബരിമല ഡ്യൂട്ടിക്കിടെ റവന്യൂ ഉദ്യോഗസ്ഥന്‍ മരിച്ചു

Published

|

Last Updated

പത്തനംതിട്ട | ശബരിമല ഡ്യൂട്ടിക്കെത്തിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു. തൊടുപുഴ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ തൊടുപുഴ പെരുമ്പള്ളിച്ചിറ പുതുപ്പറമ്പില്‍ ജി അഭിലാഷാണ് (47)  മരിച്ചത്. ജനുവരി 11 നാണ് ഇദ്ദേഹം പമ്പയില്‍ ജോലിക്കെത്തിയത്. 17ന് രാത്രി ഭക്ഷണ ശേഷം മുറിയില്‍ വിശ്രമിക്കാനായി പോയ അഭിലാഷിനെ 18ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പമ്പ പോലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

തുടര്‍ന്ന് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. ഹൃദയാഘാതം മൂലം മരണം സംഭവിച്ചുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് തൊടുപുഴ തഹസില്‍ദാര്‍ കെ എം ജോസുകുട്ടി, എല്‍ ആര്‍ തഹസില്‍ദാര്‍ വി ആര്‍ ചന്ദ്രന്‍പിള്ള, ഹെഡ്ക്വാര്‍ട്ടേഴ്‌സ് തഹസില്‍ദാര്‍ ഒ എസ് ജയകുമാര്‍ എന്നിവരും ബന്ധുക്കളും കോട്ടയം മെഡിക്കല്‍ കോളജിലെത്തി. കൊവിഡ് ടെസ്റ്റിന് ശേഷം ചൊവ്വാഴ്ച്ച പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. രജിസ്‌ട്രേഷന്‍ വകുപ്പിലെ സീനിയര്‍ ക്ലര്‍ക്ക് സിനി സുകുമാരനാണ് ഭാര്യ. മക്കള്‍ അഭിരാമി, ആദിത്യ (ഇരുവരും വിദ്യാര്‍ഥികള്‍). കാരിക്കോട്, ഭരണങ്ങാനം വില്ലേജ് ഓഫീസുകള്‍, തൊടുപുഴ താലൂക്ക് ഓഫീസ്, ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫീസ് എന്നിവിടങ്ങളില്‍ അഭിലാഷ് സേവനം അനുഷ്ടിച്ചിട്ടുണ്ട്.