Health
കൊവിഡിനേക്കാള്‍ ജീവഹാനിയുണ്ടാക്കുന്ന പുതിയ രോഗം വരുന്നുവെന്ന് മുന്നറിയിപ്പ്

ജോഹന്നസ്ബർഗ് | കൊവിഡ്- 19നേക്കാള്‍ ജീവഹാനിയുണ്ടാക്കുന്ന പുതിയ വൈറസിന്റെ ആക്രമണം മനുഷ്യര്‍ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ശാസ്ത്രജ്ഞന്റെ മുന്നറിയിപ്പ്. 40 വര്‍ഷം മുമ്പ് എബോള കണ്ടെത്തിയ പ്രൊഫ. ജീന്‍ ജാക്വിസ് മുയെംബെ ടാംഫും ആണ് ഈ മുന്നറിയിപ്പ് നല്‍കിയത്. ആഫ്രിക്കയിലെ മഴക്കാടുകളില്‍ നിന്നാണ് ഈ വൈറസിന്റെ ഉത്ഭവം.
കോംഗോയിലെ വിദൂര നഗരത്തിലുള്ള ഒരു സ്ത്രീക്ക് ഈ വൈറസിന്റെ ആക്രമണം മൂലമുള്ള ലക്ഷണങ്ങള്‍ പോലും കണ്ടെത്തിയിട്ടുണ്ട്. കോംഗോയിലെ ഇംഗെംഡെയിലെ വനിതക്ക് എബോളയടക്കം നിരവധി രോഗങ്ങളുണ്ടായിരുന്നു. ഇതെല്ലാം നെഗറ്റീവായെങ്കിലും കടുത്ത പനി വിട്ടുമാറുന്നില്ല.
ഇത് ശാസ്ത്രജ്ഞര്‍ ഭയക്കുന്ന അജ്ഞാതരോഗമാണെന്നാണ് കരുതുന്നത്. ഈ രോഗത്തിന് കാരണമാകുന്ന അണു കൊറോണവൈറസിനെ പോലെ വേഗത്തില്‍ പകരുന്നതാണ്. കൊവിഡിനേക്കാള്‍ വലിയ ദുരന്തമായിരിക്കും ഇത് സൃഷ്ടിക്കുകയെന്നും പ്രൊഫ.ടാംഫും മുന്നറിയിപ്പ് നല്‍കുന്നു. 1976ലാണ് ഇദ്ദേഹമടക്കമുള്ള സംഘം എബോള കണ്ടെത്തിയത്.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന നിരവധി രോഗങ്ങള്‍ ഇനിയുമുണ്ടാകുമെന്നും ഇദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതേസമയം, ആഫ്രിക്കയില്‍ നിന്ന് ഉത്ഭവിക്കുന്ന പുതിയ രോഗം നിലവില്‍ സാങ്കല്‍പ്പികമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ) വ്യക്തമാക്കി. അത് സംഭവിച്ചാല്‍ മാത്രമേ കൂടുതല്‍ പറയാനാകൂമെന്നും ഡബ്ല്യു എച്ച് ഒ ചൂണ്ടിക്കാട്ടി.