Connect with us

Kerala

പാലക്കാട് സ്ഥാനാര്‍ഥിയുടെ മകന്‍ വെടിയേറ്റ് മരിച്ച നിലയില്‍

Published

|

Last Updated

ചിറ്റൂര്‍|  പാലക്കാട് പട്ടച്ചേരി പഞ്ചായത്തിലെ കന്നിമാരിയില്‍ വനിതാ സ്ഥാനാര്‍ഥിയുടെ മകനെ തലക്ക് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കന്നിമാരി കുറ്റിക്കല്‍ചള്ള രാജന്റെയും കല്യാണിക്കുട്ടിയുടെയും മകന്‍ അജിത്തിനെയാണ് (31) വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൃഷിക്കാരനായ അച്ചന്റെ ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥിമിക നിഗമനം. അജിത്തിന്റെ മാതാവ് കല്ല്യാണിക്കുട്ടി പട്ടഞ്ചേരി പഞ്ചായത്ത് പത്താം വാര്‍ഡിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാണ്.

ഇന്നലെ വൈകിട്ടാണ് സംഭവം. കല്യാണിക്കുട്ടിയും രാജനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോയിരിക്കയായിരുന്നു. അജിത്തല്ലാതെ മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. പ്രചാരണത്തിന് ശേഷം കല്യാണിക്കുട്ടി വീട്ടിലെത്തിയപ്പോഴാണ് സംഭവമറിയുന്നത്. വാതില്‍ ചാരിയനിലയിലുള്ള കിടപ്പുമുറിയിലായിരുന്നു മൃതദേഹം. തലയില്‍നിന്ന് രക്തം വാര്‍ന്നിരുന്നു. മീനാക്ഷിപുരം പോലീസ് സ്ഥലത്തെത്തി വീട് മുദ്രവെച്ചു.

ചിറ്റില്ലഞ്ചേരിയില്‍ സ്വകാര്യ ഡി അഡിക്ഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന അജിത്ത് നാലു ദിവസം മുമ്പാണ് വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. കൃഷിപ്പണിക്കും അജിത്ത് പോകാറുണ്ട്. കൃഷിനാശംവരുത്തുന്ന ജീവികളെ തുരത്താന്‍ ഏറെക്കാലമായി രാജന്‍ തോക്ക് ഉപയോഗിക്കുന്നുണ്ടെന്നും ഇതിന്റെ ലൈസന്‍സ് പുതുക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.