Business
അധിക എണ്ണ വിതരണത്തിന്റെ കാലതാമസം ഒഴിവാക്കാനുള്ള ആലോചനയിൽ ഒപെക് രാജ്യങ്ങൾ
ജനീവ | എണ്ണ വിതരണത്തിന്റെ കാലതാമസം ഒഴിവാക്കാൻ ഒപെക് ഊർജ മന്ത്രിമാർ ആലോചിക്കുന്നതായി റിപ്പോർട്ട്. ആഗോളതലത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനത്തിലേക്ക് ഒപെക് രാജ്യങ്ങൾ എത്തുന്നത്. വൈറസ് മഹാമാരി ലോകത്തെ പിടിമുറുക്കിയതോടെ ഉത്പാദനത്തിൽ ചരിത്രപരമായ വെട്ടിക്കുറവാണ് രേഖപ്പെടുത്തിയത്. നിലവിൽ എണ്ണ വില ഉയരാത്തതും വെനിസ്വലയിൽ നിന്ന് ചൈന എണ്ണ ഇറക്കുമതി ചെയ്യുന്നതും എണ്ണ ഉത്പാദന രാജ്യങ്ങൾക്ക് ഭീഷണിയായ സാഹചര്യത്തിലാണ് പുതിയ തീരുമാനവുമായി ഒപെക് രംഗത്ത് വന്നിരിക്കുന്നത്.
ലോകത്തെ ഏറ്റവും വലിയ എണ്ണ ഉത്‌പാദന രാജ്യങ്ങളായ സഊദി അറേബ്യയുടെയും റഷ്യയുടെയും നേതൃത്വത്തിൽ 23 രാജ്യങ്ങൾ ഉൾപ്പെട്ട ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് രാജ്യങ്ങളുടെ സമ്പൂർണ യോഗത്തിനാണ് സാധ്യതയെന്നും പ്രതിദിനം 20 ലക്ഷം ബാരൽ എണ്ണ അധികമായി നൽകണമെന്ന തീരുമാനം ഉണ്ടാവുമെന്നാണ് സൂചനയെന്നും കൺസൾട്ടൻസി ഗൾഫ് ഇന്റലിജൻസ് സംഘടിപ്പിച്ച ഫോറത്തിൽ വിറ്റോളിന്റെ ഏഷ്യൻ ബിസിനസ് മേധാവി മൈക്ക് മുള്ളർ പറഞ്ഞു.
സാമ്പത്തിക അനിശ്ചിതത്വങ്ങളും ദുർബലമായ എണ്ണ ആവശ്യകതയും കണക്കിലെടുത്ത് നിലവിലെ ഷെഡ്യൂളിൽ മാറ്റങ്ങൾ പരിഗണിക്കാനുള്ള സാധ്യത കൂടുതലാണെന്നും സഊദി ഊർജ മന്ത്രിയും ഒപെക് മിനിസ്റ്റീരിയൽ കമ്മിറ്റി ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ സൂചിപ്പിച്ചു. എന്നാൽ യോഗത്തിന് മുന്നോടിയായി മോസ്കോയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം വെട്ടിക്കുറവ് മൂന്ന് മാസത്തേക്ക് നീട്ടാനാണ് റഷ്യയും തീരുമാനിച്ചിരിക്കുന്നത്.