Connect with us

National

നിവാര്‍ 145 കി.മി വേഗത പ്രാപിക്കുമെന്ന് മുന്നറിയിപ്പ്; നിരവധി വിമാന ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

Published

|

Last Updated

ചെന്നൈ  | നിവാര്‍ ചുഴലിക്കാറ്റ് 145 കിലോമീറ്റര്‍ വേഗത പ്രാപിച്ച് ഇന്ത്യന്‍ തീരത്ത് ആഞ്ഞ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പുതിയ അറിയിപ്പ്. തമിഴ്നാട്ടിലെ കടലൂര്‍ തീരത്ത് നിന്നും 300 കിലോമീറ്റര്‍ ദൂരെയാണ് നിലവില്‍ നിവാര്‍ ഉള്ളത്. നിവാര്‍ അതിതീവ്ര ചുഴലിക്കാറ്റാകുമെന്ന മുന്നറിയിന്റെ പശ്ചാത്തലത്തില്‍ ആന്ധ്രപ്രദേശിന്റെ ദക്ഷിണ മേഖലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ശക്തമായി മഴ പെയ്യുന്നുണ്ട്. മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്ക് രാത്രി 9.15 ന് പുറപ്പെടേണ്ടിയിരുന്ന ഇന്റിഗോ വിമാനം, ട്രിച്ചിയില്‍ നിന്ന് ചെന്നൈയിലേക്ക് രാത്രി 11.25 ന് പുറപ്പെടേണ്ടിയിരുന്ന ഇന്റിഗോ വിമാനം, ചെന്നൈയില്‍ നിന്ന് ട്രിച്ചിയിലേക്ക് രാത്രി 8.35 ന് പുറപ്പെടേണ്ടിയിരുന്ന ഇന്റിഗോ വിമാനം എന്നിവയാണ് റദ്ദാക്കിയത്.

നാഗപട്ടണം, രമേശ്വരം തീരങ്ങളില്‍ നാവികസേനയുടെ ഏഴ് സംഘങ്ങളെ വിന്യസിച്ചു. രണ്ട് ഹെലികോപ്റ്ററുകള്‍, എയര്‍ ആംബുലന്‍സ് എന്നിവയടക്കമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൊല്ലം-ചെന്നൈ എഗ്മോര്‍ അനന്തപുരി സ്‌പെഷ്യല്‍, ചെന്നൈ-കൊല്ലം അനന്തപുരി സ്‌പെഷ്യല്‍ ,ചെങ്കോട്ട മധുരൈ വഴിയുള്ള കൊല്ലം – ചെന്നൈ എഗ്മോര്‍, ചെന്നൈ-കൊല്ലം എഗ്മോര്‍ എന്നീ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പൂര്‍ണമായും റദ്ദ് ചെയ്തു.

ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപ്പുരത്തിനുമിടയില്‍ തീരം തൊടും. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളില്‍ അതീവജാഗ്രതാ നിര്‍ദേശം നല്‍കി. വടക്കന്‍ തമിഴ്‌നാട്ടില്‍ സ്ഥിതി രൂക്ഷമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ഒമ്പത് ജില്ലകളില്‍ സ്ഥിതി ഗുരുതരമാകാം.തമിഴ്‌നാട്ടിലും പുതുച്ചേരിയിലും നാളെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Latest