National
കൊവിഡിന് എതിരെ പൊരുതും പോലെ കാലാവസ്ഥാ വ്യതിയാനത്തിന് എതിരെയും സമഗ്ര പോരാട്ടം ആവശ്യം: പ്രധാനമന്ത്രി
ന്യൂഡൽഹി | കാലാവസ്ഥാ വ്യതിയാനത്തിന് എതിരെ സമഗ്രവും വിശാലവുമായ രീതിയിലാണ് പോരാടേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള മഹാമാരിയിൽ നിന്ന് പൗരന്മാരെയും സമ്പദ്‌വ്യവസ്ഥയെയും രക്ഷിക്കുന്നതിൽ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പോലെ തന്നെ തുല്യപ്രാധാന്യത്തോടെ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സഊദി ആഥിത്യമരുളുന്ന ജി -20 വെർച്ച്വൽ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറഞ്ഞ കാർബൺ, കാലാവസ്ഥാ പ്രതിരോധശേഷിയുള്ള വികസന രീതികൾ ഇന്ത്യ സ്വീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാരീസ് കരാർ ലക്ഷ്യങ്ങൾ ഇന്ത്യ നിറവേറ്റുക മാത്രമല്ല, അതിലും കൂടുതൽ കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നുണ്ട്. എൽഇഡി ലൈറ്റുകൾ ജനപ്രിയമാക്കിയിട്ടുണ്ടെന്നും ഇത് പ്രതിവർഷം 38 ദശലക്ഷം ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുവാൻ സഹായിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗോളതലത്തിൽ ഏറ്റവും വലിയ ക്ലീൻ എനർജി ഡ്രൈവുകളിലൊന്നായ ഉജ്ജ്വല പദ്ധതിയിലൂടെ 80 ദശലക്ഷത്തിലധികം വീടുകൾക്ക് പുകയില്ലാത്ത അടുപ്പുകൾ നൽകിയെന്നും അദ്ദെഹം വ്യക്തമാക്കി.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. രാജ്യത്തിന്റെ വനമേഖല വികസിച്ചുകൊണ്ടിരിക്കുകയാണ്. സിംഹങ്ങളുടെയും കടുവകളുടെയും എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 2030 ഓടെ 26 ദശലക്ഷം ഹെക്ടർ ഭൂമി പുനസ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.
Speaking at the #G20RiyadhSummit. https://t.co/lCqzRQnKhD
— Narendra Modi (@narendramodi) November 22, 2020
അടുത്ത തലമുറക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളായ മെട്രോ നെറ്റ്‌വർക്കുകൾ, ജലമാർഗ്ഗങ്ങൾ തുടങ്ങിയവ ഇന്ത്യ നിർമ്മിക്കുന്നുണ്ട്. 2022 ഓടെ ഇന്ത്യ 175 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജം കൈവരിക്കുമെന്നും 2030 ഓടെ അത് 450 ജിഗാവാട്ട് ആയി ഉയർത്തുവാൻ ശ്രമിക്കുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പുതിയതും സുസ്ഥിരവുമായ സാങ്കേതികവിദ്യകളിൽ ഗവേഷണവും നവീകരണവും വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണിതെന്ന് മോദി പറഞ്ഞു. എല്ലാവരും സഹകരണ മനോഭാവത്തോടെയാണ് ഇത് ചെയ്യേണ്ടത്. വികസ്വര രാജ്യങ്ങൾക്ക് സാങ്കേതികവിദ്യയുടെയും സാമ്പത്തികത്തിന്റെയും കൂടുതൽ പിന്തുണയുണ്ടെങ്കിൽ ലോകത്തിന് മുഴുവൻ വേഗത്തിൽ മുന്നേറാൻ കഴിയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.