Kerala
കേന്ദ്ര ഏജൻസികൾ ഭരണനേതൃത്വത്തിന് എതിരെ കള്ളത്തെളിവുണ്ടാക്കുന്നു: എ വിജയരാഘവൻ
തിരുവനന്തപുരം | സംസ്ഥാന താല്‍പര്യങ്ങള്‍ക്കെതിരായി പ്രതിപക്ഷം നിലപാടുകള്‍ സ്വീകരിക്കുന്നുവെന്നും ഈ നാട് ഇരുട്ടിലേക്ക് പോയാലും വിഷമമില്ല എന്ന നിലപാടാണ് അവര്‍ക്കുള്ളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. വികസനം വേണ്ട എന്ന സങ്കുചിത രാഷ്ട്രീയം പ്രതിപക്ഷം ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ യുഡിഎഫിനും ബിജെപിക്കും ഒരേ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ നടക്കുന്ന വികസന വിരുദ്ധ നിലപാടിനെ ജനങ്ങള്‍ക്കിടയില്‍ തുറന്ന് കാണിക്കും. ഇതിനെതിരെ ജനങ്ങളെ ഒന്നിപ്പിച്ച് ബഹുജന സമരങ്ങള്‍ നടത്തുന്ന് ആലോചനയിലുണ്ട്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനും അട്ടിമറക്കാനുമുള്ള പ്രവര്‍ത്തനം അതിരുവിടുകയാണ്. കേരളത്തില്‍ എംഎല്‍എമാരെ വിലക്ക് വാങ്ങി സംസ്ഥാനത്തെ ദുര്‍ബലപ്പെടുത്താനാകില്ല എന്നതിനാല്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണ്.
ഭരണ നേതൃത്വത്തിനെതിരെ കള്ളത്തെളിവുണ്ടാക്കാനാണ് ഏജന്‍സികള്‍ ശ്രമിക്കുന്നത്. ഈ തെറ്റുകള്‍ക്കെതിരായി കേരളത്തിലെ ജനങ്ങള്‍ പ്രതിരോധിക്കുമെന്ന വിശ്വാസമാണ് സിപിഐ എമ്മിനുള്ളത്. യുഡിഎഫ് കേരളത്തിനകത്ത് രാഷ്ട്രീയമായി ദുര്‍ബലപ്പെട്ടു. കേരള കോണ്‍ഗ്രസും എല്‍ജെഡിയും യുഡിഎഫ് വിട്ടു. അതിന്റെ നല്ല ക്ഷീണത്തിലാണവര്‍. ഇതിന്റെ നിരാശയില്‍ നിന്നു തെറ്റായ രാഷ്ട്രീയത്തിലേക്ക് അവര്‍ നീങ്ങുകയാണെന്നും വിജയരാഘവന്‍ ആരോപിച്ചു.