Gulf
ജിദ്ദ തുറമുഖത്ത് ചരക്ക് നീക്കത്തിന് ആധുനിക ഉപകരണങ്ങൾ
ജിദ്ദ | മധ്യ പൗരസ്ത്യ മേഖലയിയിലെ രണ്ടാമത്തെ വലിയ തുറമുഖമായ ജിദ്ദ ഇസ്ലാമിക് തുറമുഖത്ത് ചരക്ക് ഗതാഗതം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ആധുനിക ക്രയിൻ ഉപകരണങ്ങൾ പ്രവർത്തന സജ്ജമായതായി സഊദി പോർട്ട് അതോറിറ്റി അറിയിച്ചു.
പുതുതായി പത്ത് ക്രെയിൻ യാർഡുകളും രണ്ട് ഭീമൻ ക്രെയിനുകളുമാണ് പ്രവർത്തനസജ്ജമായത്. അന്താരാഷ്ട്ര കപ്പൽ ചാനലിന്റെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന തുറമുഖം സഊദി അറേബ്യയുടെ വാണിജ്യ തലസ്ഥാനമായി നിലനിർത്തുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്. സഊദിയിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിൽ ഒന്നാണിത്.
ചെങ്കടൽ ഗേറ്റ്‌വേ കണ്ടെയ്നർ ടെർമിനലിൽ കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്നതിനും ലോജിസ്റ്റിക് മേഖലയിൽ മികച്ച സേവനങ്ങൾ നൽകുന്നതിന്റെയും ഭാഗമായാണ് മികച്ച സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് ജനറൽ അതോറിറ്റി ഫോർ പോർട്ട്സ് പ്രസിഡൻറ് എൻജിനീയർ സാദ് ബിൻ അബ്ദുൽ അസീസ് പറഞ്ഞു.
എണ്ണയുടെ സംഭരണത്തിലും കയറ്റുമതിയിലും രാജ്യത്തിന്റെ ഇറക്കുമതി ചരക്കുകളുടെ 65% ഉം കൈകാര്യം ചെയ്യുന്നത് ജിദ്ദ തുറമുഖം വഴിയാണ്. 1700ലധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാനുള്ള ഉപകരണങ്ങളാണ് തുറമുഖത്ത് സജ്ജീകരിച്ചിരിക്കുന്നത്. അഞ്ച് ടെർമിനലുകളിലായി 130 ദശലക്ഷം ടണ്ണാണ് തുറമുഖത്തിന്റെ മൊത്തം ശേഷി.