Kerala
കോടിയേരി സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു; എ വിജയരാഘവന് ചുമതല
തിരുവനന്തപുരം | സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണൻ ഒഴിഞ്ഞു. തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്നും അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു. സെക്രട്ടറിയുടെ താത്കാലിക ചുമതല എൽ ഡി എഫ് കൺവീനർ എ വിജയരാഘവന്‍ നിര്‍വഹിക്കുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
കേന്ദ്ര കമ്മിറ്റിയംഗമാണ് എ വിജയരാഘവൻ. ദീര്‍ഘനാളായി അസുഖബാധിതനാണ് കോടിയേരി. നേരത്തേ അമേരിക്കയില്‍ ചികിത്സ തേടിയിരുന്നു. 2015ല്‍ ആലപ്പുഴ സമ്മേളനത്തിലാണ് കോടിയേരി സെക്രട്ടറിയാകുന്നത്. പിണറായി വിജയന്റെ പിന്‍ഗാമിയായാണ് സ്ഥാനമേറ്റത്. പിന്നീട് 2018ലെ കോഴിക്കോട് സമ്മേളനം കോടിയേരി സെക്രട്ടറി സ്ഥാനത്ത് തുടരാന്‍ തീരുമാനിക്കുകയായിരുന്നു.
അസുഖത്തിന് പുറമെ, മകന്‍ ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സ്ഥാനമൊഴിയലിന് കാരണമായിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് നിലവില്‍ ബെംഗളൂരുവിലെ ജയിലിലാണ്.