Connect with us

Kozhikode

ടാങ്കും ടാപ്പുമായി കെ കെ സൺസിന്റെ സുരക്ഷിത യാത്ര

Published

|

Last Updated

ബസിനു പിറകിൽ സ്ഥാപിച്ച പൈപ്പിൽ നിന്ന് കൈ കഴുകുന്ന അൽത്താഫ്

കോഴിക്കോട് | അൽത്താഫിന്റെ ബസിൽ യാത്രക്കാർ അകത്തും കൊവിഡ് പുറത്തുമാണ്. കൊവിഡിനെ പതപ്പിച്ചു പുറത്തുചാടിക്കാനായി ബസിന്റെ പിറകിൽ പൈപ്പുപയോഗിച്ചൊരു കിടിലൻ ടാങ്കും അതിലൊരു ടാപ്പും പിടിപ്പിച്ചാണ് കെ കെ സൺസെന്ന സിറ്റി ബസ് നഗരവീഥികളിലൂടെ ചീറിപ്പായുന്നത്. നഷ്ടങ്ങൾക്കിടയിലും കൊവിഡിനൊപ്പം മത്സരയോട്ടം നടത്താനായി ഒരുമാസം മുന്നേയാണ് മൂഴിക്കൽ സ്വദേശിയായ അൽത്താഫിന്റെ ഉടമസ്ഥതയിലുള്ള ബസിൽ കൈ കഴുകുന്നതിനായി പൈപ്പ് സ്ഥാപിച്ചത്.

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൈകഴുകുന്നതിനായി കിയോസ്‌കുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ പിന്നീട് ആരും തിരിഞ്ഞു നോക്കാനില്ലാതായതോടെ അവയെല്ലാം ഉപയോഗ ശൂന്യമാവുകയും എടുത്ത് മാറ്റുകയും ചെയ്തു അതോടെ നഗരത്തിലെത്തുന്ന ആളുകൾക്ക് കൈ കഴുകാൻ സംവിധാനവും ഇല്ലാതായി. അത്തരമൊരു സന്ദർഭത്തിലാണ് ബസിൽ കയറുന്ന യാത്രക്കാർക്ക് കൈകഴുകുന്നതിനായി പൈപ്പ് ഫിറ്റ് ചെയ്തതെന്ന് അൽത്താഫ് പറയുന്നു.
മൂഴിക്കൽ-എൽ ഐ സി റൂട്ടിലോടുന്ന ബസായതിനാൽ മിഠായിത്തെരുവ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ നിന്ന് നിരവധി യാത്രക്കാരാണ് ദിവസവും ബസിൽ കയറുന്നത്. ഇത് ജീവനക്കാരെയും യാത്രക്കാരെയും ഒരുപോലെ ആശങ്കയിലാക്കിയിരുന്നു. എന്നാൽ പൈപ്പ് ഫിറ്റ് ചെയ്തതിനുശേഷം യാത്രക്കാരിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും യാത്രക്കാർ കൈ കഴുകാറുണ്ട്.

ബസിന്റെ പിറകിലായുള്ള കോണിപ്പടികൾക്ക് മുകളിലാണ് പി വി സി പൈപ്പിൽ കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. കോണിയുടെ അതേ നീളത്തിലാണ് പൈപ്പും ഫിറ്റ് ചെയ്തത്. അഞ്ചിഞ്ച് വീതിയുള്ള പി വി സി പൈപ്പിൽ 25 ലിറ്റർ വെളളം കൊള്ളും. ദിവസവും വലിയ ഹോസ് ഉപയോഗിച്ചാണ് പൈപ്പിൽ വെള്ളം നിറക്കുന്നത്.
ലോക്ക്ഡൗണിന് ശേഷം കലക്ഷൻ വളരെ കുറവാണ്. അന്നന്നേക്കുള്ള ചെലവിന്റെ കാശ് മാത്രമാണ് ലഭിക്കുന്നത്. എന്നിരുന്നാലും കൊവിഡ് പ്രതിരോധത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും അൽത്താഫ് പറയുന്നു.

കോഴിക്കോട്