Connect with us

Local News

തിരുവല്ലയില്‍ കിലോമീറ്ററിന് നാല് കോടി രൂപ ചെലവ്: മന്ത്രി ജി സുധാകരന്‍

Published

|

Last Updated

എം സി റോഡിലെ പുനരുദ്ധാരണം ചെയ്ത തിരുവല്ല ടൗണ്‍ ഭാഗത്തിന്റെ ഉദ്ഘാടനം തിരുവല്ല പി ഡബ്ല്യു ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കുന്നു.

തിരുവല്ല | കിലോമീറ്ററിന് നാല് കോടി രൂപ ചെലവിലാണ് എം സി റോഡിലെ തിരുവല്ല ടൗണ്‍ ഭാഗത്തിന്റെ രണ്ടു കിലോമീറ്റര്‍ ഭാഗം പുനരുദ്ധാരണം ചെയ്തതെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. എം സി റോഡിലെ പുനരുദ്ധാരണം ചെയ്ത തിരുവല്ല ടൗണ്‍ ഭാഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തിരുവല്ല നഗരത്തിന്റെയും നിവാസികളുടെയും മാന്യതയും നിലവാരവും കണക്കിലെടുത്ത് അത്യാധുനിക രീതിയിലുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്.

അത്യാധുനിക രീതിയില്‍, ഫുട്ട് പാത്ത്, സുരക്ഷാ മാനദണ്ഡങ്ങള്‍, വാട്ടര്‍ അതോറിറ്റിക്കുവേണ്ടി വിവിധ വ്യാസത്തിലുള്ള ഡക്‌റ്റൈല്‍ അയണ്‍ പൈപ്പുകള്‍, വീതികൂട്ടല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി പുനരുദ്ധാരണം ചെയ്തതു കൊണ്ടാണ് രണ്ട് കിലോമീറ്റര്‍ റോഡിന് എട്ടു കോടിയോളം രൂപ ചിലവ് വന്നത്. അമ്പലപ്പുഴ-തിരുവല്ല റോഡിന്റെ രണ്ടാംഘട്ടമായ പൊടിയാടി  തിരുവല്ല റോഡിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവല്ല ബൈപാസില്‍ മഴുവങ്ങാട് മുതല്‍ മല്ലപ്പള്ളി റോഡ് വരെയുള്ള സ്ട്രീറ്റ് ലൈറ്റുകളുടെ സ്വിച്ച്ഓണ്‍ കര്‍മവും മന്ത്രി നിര്‍വഹിച്ചു. കെഎസ്ടിപി രണ്ടാം ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോകബാങ്കിന്റെ ധനസഹായത്തോടെ മൂവാറ്റുപുഴ ഡിവിഷന്റെ കീഴിലാണ് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ നടത്തിയത്. തിരുവല്ല ടൗണ്‍ പുനരുദ്ധാരണം, ബൈപാസ് നിര്‍മാണം എന്നിവ നഗരത്തിന്റെ ശാപമായിരുന്ന ഗതാഗതകുരുക്കിന് പരിഹാരമാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആന്റോ ആന്റണി എം പി പറഞ്ഞു. ഇ കെ കെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് എന്ന കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട് 7.78 കോടി രൂപക്കാണ് തിരുവല്ല ടൗണ്‍ പുനരുദ്ധാരണ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചത്.

മഴുവങ്ങാട് മുതല്‍ രാമന്‍ചിറ വരെ വീതി കുറവുള്ള ഭാഗങ്ങളില്‍ വീതി കൂട്ടുകയും റോഡിന് ഇരുവശവും നടപ്പാത നിര്‍മിക്കുകയും ചെയ്തു. 20 സെന്റിമീറ്റര്‍ കനത്തില്‍ ജിഎസ്ബി, 25 സെന്റീമീറ്റര്‍ കനത്തില്‍ ഡബ്ല്യൂഎംഎം എന്നിവ ഉള്‍പ്പെടുത്തി അടിത്തറ ബലപ്പെടുത്തിയാണ് റോഡ് വീതി കൂട്ടിയിട്ടുള്ളത്. ആവശ്യമായ സ്ഥലങ്ങളില്‍ പ്രൊഫൈല്‍ കറക്ഷന്‍ കോഴ്‌സ് ഉള്‍പ്പെടുത്തി.   ആറര സെന്റിമീറ്റര്‍ കനത്തില്‍  ഡെന്‍സ് ബിറ്റുമിനസ് മക്കാഡം, നാല് സെന്റിമീറ്റര്‍ കനത്തില്‍ ബിറ്റുമിനസ് കോണ്‍ക്രീറ്റ് എന്നിങ്ങനെയാണ് റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനം നടത്തിയിരിക്കുന്നത്.

ചടങ്ങില്‍ തിരുവല്ല നഗരസഭ ചെയര്‍മാന്‍ ആര്‍ ജയകുമാര്‍, കെഎസ്ടിപി ചീഫ് എന്‍ജിനീയര്‍ ഡാര്‍ലിന്‍ സി ഡിക്രൂസ്, തിരുവല്ല മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഏലിയാമ്മ തോമസ്, ഷീല വര്‍ഗീസ്, റീന മാത്യു, ബിജു ലങ്കാഗിരി, ഷാജി തിരുവല്ല,  കെഎസ്ടിപി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എന്‍. ബിന്ദു, കെഎസ്ടിപി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സിനി മാത്യു, ആര്‍ സനല്‍കുമാര്‍, എല്‍ഡിഎഫ് കണ്‍വീനര്‍ അലക്‌സ് കണ്ണമല പങ്കെടുത്തു.