Connect with us

National

പെണ്‍കുട്ടിയുടെ കുടുംബത്തെ ലക്‌നൗവിലേക്ക് മാറ്റുന്നു; ഇടത് എംപിമാരുടെ ഹത്രാസ് സന്ദര്‍ശനം മാറ്റിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്തെ ഇടത് എംപിമാരുടെ സംഘം ഇന്ന് ഹത്രാസില്‍ നടത്താനിരുന്ന സന്ദര്‍ശനം മാറ്റിവെച്ചു. സിപിഎം, സിപിഐ, എല്‍ജെഡി പാര്‍ട്ടികളുടെ എംപിമാരാണ്ഹത്രാസില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനിരുന്നത്. സുരക്ഷാ കാരണങ്ങളാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ലക്‌നൗവിലേക്ക് മാറ്റുന്നതിനെത്തുടര്‍ന്നാണ് എംപിമാരുടെ സന്ദര്‍ശനം മാറ്റിവെച്ചത്. ഹത്രാസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് പോലീസ് വലിയ സുരക്ഷയാണ് ഒരുക്കിയിരുന്നതെങ്കിലും ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കുടുബത്തെ ലക്‌നൗവിലേക്ക് മാറ്റുന്നത്. രാവിലെ 11.30ഓടെ ഇവര്‍ ലക്‌നൗവിലെത്തുമെന്നാണ് അറിയുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അനുമതിയില്ലാതെ പോലീസ് മൃതദേഹം സംസ്‌കരിച്ചുവെന്ന വാര്‍ത്തയില്‍ ലക്‌നൗ കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഈ കേസില്‍ കുടുംബത്തോട് നാളെ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിന്‍രെ കൂടി പശ്ചാത്തലത്തിലാണ് കുടുംബത്തെ ലക്‌നൗവിലേക്ക് മാറ്റുന്നത്.
എളമരം കരീം, ബികാശ് രഞ്ജന്‍ ഭട്ടാചാര്യ ബിനോയ് വിശ്വം, എം വി ശ്രേയാംസ് കുമാര്‍ എന്നിവരടങ്ങുന്ന എംപിമാരാണ് ഇന്ന് ഹത്രാസ് സന്ദര്‍ശിക്കാനിരുന്നത്.

അതേ സമയം പെണ്‍കുട്ടിയുടെ മരണം ദുരഭിമാനക്കൊലയാണെന്ന ആക്ഷേപത്തില്‍ അന്വേഷണം ആരംഭിച്ചിരുന്നു. പ്രതികളുടെ കത്തിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണം. എന്നാല്‍ സഹോദരന്റെ മര്‍ദ്ദനമേറ്റാണ് പെണ്‍കുട്ടി മരിച്ചതെന്ന പ്രതികളുടെ ആരോപണം കുടുംബം നിഷേധിച്ചു.പെണ്‍കുട്ടിയെ വീട്ടുകാര്‍ കൊന്നുവെന്ന പ്രതികളുടെ ആരോപണത്തിന് പിന്നില്‍ ഉന്നത ഇടപെടലുണ്ടെന്ന് കുടുംബം ആരോപിച്ചു.

Latest