Connect with us

Kerala

കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ബോര്‍ഡ് ചെയര്‍മാനായി ഡോ. പി. രാജേന്ദ്രനെ നിയമിക്കും. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് എന്നായിരിക്കും ഈ ബോര്‍ഡ് അറിയപ്പെടുക. കര്‍ഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു ബോര്‍ഡ് നിലവില്‍ വരുന്നത്.

ആക്ട് പ്രകാരം കര്‍ഷകന്‍ എന്നു പറഞ്ഞാല്‍ ഉടമസ്ഥനായോ, അനുമതിപത്രക്കാരനായോ ഒറ്റി കൈവശക്കാരനായോ വാക്കാല്‍ പാട്ടക്കാരനായോ സര്‍ക്കാര്‍ ഭൂമി പാട്ടക്കാരനായോ അല്ലെങ്കില്‍ ഭാഗികമായി ഒരു നിലയിലും ഭാഗികമായി മറ്റു വിധത്തിലും 5 സെന്റില്‍ കുറയാതെയും 15 ഏക്കറില്‍ കവിയാതെയും ഭൂമി കൈവശം ഉളളതും 5 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനം ഉളളതും 3 വര്‍ഷത്തില്‍ കുറയാതെ കൃഷി പ്രധാന ഉപജീവനമായി സ്വീകരിച്ചിട്ടുളളതുമായ വ്യക്തി എന്നതാണ്. കൃഷി എന്നാല്‍ ഉദ്യാനകൃഷിയും, ഔഷധ സസ്യകൃഷിയും, നഴ്‌സറി നടത്തിപ്പും, മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂല്‍പ്പുഴു, കോഴി, താറാവ്, ആട്, മുയല്‍, കന്നുകാലി ഉള്‍പ്പെടെയുളളവയുടെ പ്രധാനമായും പരിപാലനവും കാര്‍ഷിക ആവശ്യത്തിനായോ ഉളള ഭൂമിയുടെ ഉപയോഗവും ഉള്‍പ്പെടും.

ബോര്‍ഡിന്റെ ക്ഷേമനിധി പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നതിന് കര്‍ഷകര്‍ നൂറു രൂപ രജിസ്‌ട്രേഷന്‍ ഫീസായി നല്‍കണം. ഒപ്പം പ്രതിമാസ കുറഞ്ഞത് 100 രൂപ അംശദായം അടക്കണം. കര്‍ഷകര്‍ക്ക് ആറു മാസത്തേക്കോ ഒരു വര്‍ഷത്തേക്കോ അംശദായം ഒരുമിച്ചും അടയ്ക്കാവുന്നതാണ്. ക്ഷേമനിധി അംഗങ്ങള്‍ക്ക് 250 രൂപ വരെയുളള അംശദായത്തിന് തുല്യമായ വിഹിതം സര്‍ക്കാര്‍ നല്‍കും.

ക്ഷേമനിധി അംഗങ്ങള്‍ക്ക് വ്യക്തിഗത പെന്‍ഷന്‍, കുടുംബ പെന്‍ഷന്‍, അനാരോഗ്യ ആനുകൂല്യം, അവശത ആനുകൂല്യം, ചികിത്സാ സഹായം, വിവാഹ-പ്രസവ ധനസഹായം, വിദ്യാഭ്യാസ സഹായം, മരണാനന്തര സഹായം എന്നീ ആനുകൂല്യങ്ങളാണ് നല്‍കുക. അഞ്ച് വര്‍ഷത്തില്‍ കുറയാതെ അംശദായം അടയ്ക്കുകയും ക്ഷേമനിധിയില്‍ കുടിശ്ശികയില്ലാതെ അംഗമായി തുടരുകയും 60 വയസ് പൂര്‍ത്തിയാക്കുകയും ചെയ്ത കര്‍ഷകര്‍ക്ക് ഒടുക്കിയ അംശദായത്തിന്റെ ആനുപാതികമായി പെന്‍ഷന്‍ ലഭിക്കുന്നതാണ്. കര്‍ഷക പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് തുടര്‍ന്ന് ക്ഷേമനിധിയില്‍ നിന്നും പെന്‍ഷന്‍ ലഭിക്കും. കുറഞ്ഞത് 5 വര്‍ഷം അംശദായം കുടിശ്ശികയില്ലാതെ അടച്ചശേഷം മരണമടയുന്നവരുടെ കുടുംബത്തിന് കുടുംബ പെന്‍ഷന്‍ നല്‍കും.

പെന്‍ഷന്‍ തീയതിക്കു മുമ്പു തന്നെ അനാരോഗ്യം കാരണം കാര്‍ഷികവൃത്തിയില്‍ തുടരാന്‍ കഴിയാത്തവര്‍ക്ക് 60 വയസ്സുവരെ പ്രതിമാസം പെന്‍ഷന്‍ നല്‍കും. രോഗം മൂലമോ അപകടം മൂലമോ ശാരീരിക അവശതയുണ്ടാകുന്നവര്‍ക്ക് ആനുകൂല്യം നല്‍കും. ബോര്‍ഡ് തീരുമാനിക്കുന്ന ലൈഫ് ഇന്‍ഷ്വറന്‍സ്, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ അംഗങ്ങള്‍ ചേരേണ്ടതാണ്. ബോര്‍ഡ് നിശ്ചയിക്കുന്ന ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം ചികിത്സാ സഹായം ലഭിക്കുവാന്‍ അര്‍ഹതയില്ലാത്ത സാഹചര്യത്തില്‍ അത്തരം അംഗങ്ങള്‍ക്ക് പ്രത്യേക സഹായധനം നല്‍കും.

ക്ഷേമനിധിയില്‍ അംഗങ്ങളാകുന്ന വനിതകളുടെയും അംഗങ്ങളുടെ പെണ്‍മക്കളുടെയും വിവാഹത്തിനും ആനുകൂല്യം നല്‍കും. അംഗങ്ങളായ വനിതകളുടെ പ്രസവത്തിന് രണ്ട് തവണ ആനുകൂല്യം നല്‍കും. ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് അംഗീകൃത സര്‍വ്വകലാശാലകളിലെ പഠനത്തിന് ആനുകൂല്യം നല്‍കും.

മറ്റു മന്ത്രിസഭാ തീരുമാനങ്ങള്‍:

  • ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായി ഡോ. പി.എം. മുബാറക് പാഷയെ വൈസ് ചാന്‍സലറായി നിയമിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. കോഴിക്കോട് സര്‍വ്വകലാശാലയുടെ ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ വിഭാഗത്തിന്റെ ഡയറക്ടറായും ഫാറൂക് കോളേജിന്റെ പ്രിന്‍സിപ്പാളായും മുബാറക് പാഷ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ പ്രോ-വൈസ് ചാന്‍സലറായി പ്രൊഫ. എസ്.വി. സുധീറിനെയും രജിസ്ട്രാറായി ഡോ. പി.എന്‍. ദിലീപിനെയും നിയമിക്കും.
  • പാലക്കാട് ജില്ലാ ജഡ്ജി വി. പ്രകാശിനെ കോഴിക്കോട് പെര്‍മനന്റ് ലോക് അദാലത്തില്‍ ചെയര്‍മാനായി അന്യത്ര സേവന വ്യവസ്ഥയില്‍ 31-10-2020 വരെ നിയമിക്കും. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം 01-11-2020 മുതല്‍ ചെയര്‍മാനായി തുടരും.
  • കണ്ണൂര്‍ പരിയാരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് 768 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. 247 അധ്യാപക തസ്തികകളും 521 നഴ്‌സിംഗ് തസ്തികകളുമാണ് സൃഷ്ടിച്ചത്. 247 അധ്യാപക തസ്തികയില്‍ 100 എണ്ണം പുതിയ തസ്തികയായാണ് സൃഷ്ടിച്ചത്. 45 പ്രൊഫസര്‍, 44 അസോ. പ്രൊഫസര്‍, 72 അസി. പ്രൊഫസര്‍, 26 ലക്ച്ചറര്‍, 6 ട്യൂട്ടര്‍, 36 സീനിയര്‍ റസിഡന്റ്, 18 ജൂനിയര്‍ റസിഡന്റ് എന്നീ വിഭാഗങ്ങളിലാണ് അധ്യാപക തസ്തിക സൃഷ്ടിച്ചത്. 2 നഴ്‌സിംഗ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, 11 ഹെഡ് നഴ്‌സ്, 232 സ്റ്റാഫ് നഴ്‌സ് ഗ്രേഡ് ഒന്ന്, 276 സ്റ്റാഫ് നഴസ് ഗ്രേഡ് രണ്ട് എന്നിങ്ങനെയാണ് നഴ്‌സിംഗ് തസ്തിക സൃഷ്ടിച്ചത്.
  • ആരോഗ്യ വകുപ്പില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് 72 സൂപ്പര്‍ ന്യൂമററി (പട്ടികജാതി 20, പട്ടികവര്‍ഗ്ഗം 52) തസ്തികകള്‍ സൃഷ്ടിക്കും. പ്രത്യേക നിയമനത്തിനായി മാറ്റിവെച്ച തസ്തികകളിന്‍മേല്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഒഴിവുകള്‍ ഇല്ലാത്ത തസ്തികകളില്‍ ധനവകുപ്പിന്റെ അനുമതിയോടെയായിരിക്കും തസ്തികകള്‍ സൃഷ്ടിക്കുക.
  • കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലാബോറട്ടറയിലെ കുടിശ്ശിക കേസുകള്‍ തീര്‍പ്പാക്കുന്നതിനായി ടെക്‌നിക്കല്‍ അസിസ്റ്റന്റ് / സീറോളജിക്കല്‍ അസിസ്റ്റന്റ് (അനലിസ്റ്റ്) തസ്തികയില്‍ 30 പേരെ കരാര്‍ അടിസ്ഥാനത്തില്‍ ആറു മാസത്തേക്ക് കൂടി നിയമിക്കാന്‍ അനുമതി നല്‍കി. കോവിഡ് കാരണം മുഴുവന്‍ ദിനങ്ങളും ഉപയോഗപ്പെടുത്താന്‍ കഴിയാത്തതിനാലാണിത്.
  • സ്റ്റീല്‍ ഇന്‍ഡസ്ട്രീയല്‍സ് കേരള ലിമിറ്റഡിലെ തൊഴിലാളികള്‍ക്ക് ദീര്‍ഘകാല കരാര്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. ദീര്‍ഘകാല കരാര്‍ നടപ്പിലാക്കുന്നതു മൂലം സില്‍ക്കിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത കമ്പനിയുടെ സ്വന്തം വരുമാനത്തില്‍ നിന്നും കണ്ടെത്തണമെന്ന നിബന്ധനയ്ക്ക വിധേയമായിട്ടാണ് ദീര്‍ഘകാല കരാര്‍ നടപ്പാക്കുന്നത്.
  • ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പദ്ധതിയുടെ കാലയളവിലേക്ക് മാത്രമായി കോ-ടെര്‍മിനസ് വ്യവസ്ഥയില്‍ സ്റ്റേറ്റ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് (പി.എം.യു) രൂപീകരിക്കും. ഇതിനായി വിദഗ്ധരെ / സപ്പോര്‍ട്ടിങ്ങ് സ്റ്റാഫിനെ ധനകാര്യവകുപ്പിന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കും.
  • ഫിനാന്‍സ് മാനേജ്‌മെന്റ് എക്‌സ്‌പേര്‍ട്ട്, പ്രൊക്യുര്‍മെന്റ് എക്‌സ്‌പേര്‍ട്ട്, എന്‍വയേണ്‍മെന്റ് എക്‌സ്‌പേര്‍ട്ട്, സോഷ്യല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ജന്റര്‍ എക്‌സ്‌പേര്‍ട്ട്, അര്‍ബന്‍ സാനിറ്റേഷന്‍ ആന്‍ഡ് ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ട്, മോണിറ്ററിംഗ് ആന്‍ഡ് വാല്യൂവേഷന്‍ എക്‌സ്‌പേര്‍ട്ട്, ഐ.ഇ.സി. എക്‌സ്‌പേര്‍ട്ട്, ഫിനാന്‍സ് അസിസ്റ്റന്റ് എന്നിവയുടെ ഓരോ തസ്തികയിലേക്കും ഡാറ്റ എന്ററി ഓപ്പറേറ്റര്‍ കം മള്‍ട്ടി ടാസ്‌ക് പേഴ്‌സണിന്റെ മൂന്നു തസ്തികകളിലേക്കുമാണ് കരാര്‍ അടിസ്ഥാനത്തില്‍ നിമയനം നടത്തുക.
  • ഒരു വീഡിയോ എഡിറ്റിംഗ് ആന്‍ഡ് ഗ്രാഫിക് ഡിസൈന്‍ വിദഗ്ധനെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ കെ.എസ്.ഡബ്ല്യു.എം.പി പ്രൊജക്ട് ഡയറട്കര്‍ക്ക് അനുമതി നല്‍കാനും തീരുമാനിച്ചു.
  • 2005-ലെ കേരള ഭൂപരിഷ്‌കരണ (ഭേദഗതി) നിയമത്തിലെ 7-ഇ പ്രകാരം തെറ്റായി “സര്‍ട്ടിഫിക്കറ്റ് ഓഫ് ടൈറ്റില്‍” നല്‍കുന്ന കേസുകളില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. തെറ്റായി ടൈറ്റില്‍ നല്‍കപ്പെടുന്നതിനെതിരെ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിന് നിലവില്‍ വ്യവസ്ഥയില്ലാത്തതിനാല്‍ സര്‍ക്കാരിന് മിച്ചഭൂമി നഷ്ടപ്പെടുന്നതും ഭീമമായ തുക നഷ്ടപരിഹാരം നല്‍കേണ്ടതുമായ സാഹചര്യത്തിലാണ് ഈ നിയമത്തില്‍ ഭേദഗതി വരുത്തുന്നത്.
  • സംസ്ഥാന സര്‍ക്കാര്‍ 2020-21 സീസണിലേക്ക് സപ്ലൈകോ മുഖേന നടത്തുന്ന നെല്ല് സംഭരണത്തില്‍ സഹകരണ വകുപ്പിനെ കൂടി പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.
  • അവിനാശി കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന തോംസണ്‍ ഡേവിസ്, ബിന്‍സി ഇഗ്‌നി, ബിനു എന്നിവര്‍ക്ക് അധിക ചികിത്സാ ധനസഹായമായി 13,55,301 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. നേരത്തെ ബിനുവിന്റെ ചികിത്സക്കായി 6,33,880 രൂപ അനുവദിച്ചിരുന്നു.

Latest