Covid19
വൈദ്യുതി നിലച്ചു; തിരുപ്പൂരിൽ കൊവിഡ് രോഗികൾ ശ്വാസം മുട്ടി മരിച്ചു
ചെന്നൈ | തിരുപ്പൂർ സർക്കാർ ആശുപത്രിയിൽ ഐ സി യുവിലേക്കുള്ള വൈദ്യുതി നിലച്ചതിനാൽ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു. കൊവിഡ് രോഗലക്ഷണങ്ങളോടെ ദിവസങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വെങ്കിടേശ്പുരം സ്വദേശിയായ കൊരവൻ(59), മുരുകാനന്ദപുരം സ്വദേശിനിയായ യശോദ(67) എന്നിവരാണ് മരിച്ചത്. വൈദ്യുതി നിലച്ചതോടെ ഓക്‌സിജൻ പമ്പുകൾ മൂന്ന് മണിക്കൂർ നേരം പ്രവർത്തനരഹിതമായെന്നാണ് മരിച്ച രോഗികളുടെ ബന്ധുക്കളുടെ ആരോപണം. എന്നാൽ പവർ ബാക്കപ്പ് ഉള്ളതിനാൽ ഓക്‌സിജൻ വിതരണത്തെ ബാധിച്ചിരുന്നില്ലെന്ന് ജില്ലാ കലക്ടർ കെ വിജയ കാർത്തികേയൻ പറഞ്ഞു. തുടർന്ന് ആശുപത്രിക്ക് മുന്നിൽ വലിയ പ്രതിഷേധം ഉയർന്നു.
എന്നാൽ, ആശുപത്രിയിലെ അറ്റകുറ്റപ്പണിക്കിടെ അബദ്ധത്തിൽ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. വൈദ്യുതി നിലച്ചതോടെ ഐ സി യുവിലേക്കുള്ള കണക്ഷൻ നിലക്കുകയും ഓക്‌സിജൻ സിലിണ്ടർ പ്രവർത്തനരഹിതമാകുകയും ചെയ്തു. ഇതേതുടർന്ന് രോഗികൾ ശ്വാസം മുട്ടി മരിക്കുകയുമായിരുന്നെന്നാണ് റിപ്പോർട്ട്. ആശുപത്രി അധികൃതരുടെ വീഴ്ചക്കെതിരെ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.