National
ബി ജെ പിയേക്കാള്‍ ഉപരി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ ദ്രോഹിച്ചു: ശിവസേന
ന്യൂഡല്‍ഹി | കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളിള്‍ മുതിര്‍ന്ന നേതാക്കളെ കുറ്റപ്പെടുത്തിയും രാഹുല്‍ ഗാന്ധിയെ പിന്തുണച്ചും മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേന രംഗത്ത്. കോണ്‍ഗ്രസിനുള്ളിലെ മുതിര്‍ന്ന നേതാക്കള്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഗൂഢാലോചന നടത്തി. രാഹുലിനെ നേതൃത്വസ്ഥാനത്ത് നിന്ന് മാറ്റുകയാണ് ഇവരുടെ ലക്ഷ്യം. കോണ്‍ഗ്രസിനെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം മുതിര്‍ന്ന നേതാക്കളാണെന്നും ശിവസേന മുഖപത്രമായ സാംന വ്യക്തമാക്കി.
പാര്‍ട്ടിക്കത്തു നിന്നുള്ള നേതാക്കള്‍ തന്നെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അവസാനിപ്പിക്കാൻ ദേശീയ തലത്തില്‍ ഗൂഢാലോചന നടത്തുകയാണ്. ബി ജെ പി രാഹുലിനെ ദ്രോഹിച്ചതിനേക്കാള്‍ ഉപരി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അദ്ദേഹത്തെ ദ്രോഹിച്ചു. കാര്യങ്ങള്‍ ഇങ്ങനെയാണ് മുന്നോട്ടുപോകുന്നതെങ്കില്‍ കോണ്‍ഗ്രസ് വൈകാതെ തന്നെ നശിച്ചുപോകും. പാര്‍ട്ടിക്കകത്തുള്ള മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെതിരെ രഹസ്യ നീക്കം നടത്തിയെന്നും അദ്ദേഹത്തിനെതിരെ അട്ടിമറി നടത്തിയെന്നും ശിവസേന ആരോപിച്ചു.
നേതാക്കള്‍ക്ക് ആവശ്യം സ്ഥാനങ്ങളാണെന്നും അത് കിട്ടാതെ വന്നപ്പോള്‍ പിന്നെ അടുത്തനീക്കം ബി ജെ പിയിലേക്ക് പോവുകയാണെന്നും പറയുന്ന ശിവസേന ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും പ്രത്യേകിച്ചെന്താണ് ചെയ്യാന്‍ കഴിയുകയെന്നും ചോദിച്ചു. ഇതൊരു പുതിയ രാഷ്ട്രീയ കൊറോണ വൈറസ് ആണെന്നും ശിവസേന കൂട്ടിച്ചേര്‍ത്തു.