Connect with us

Kerala

പ്രതിപക്ഷത്തിനെതിരെ രാഷ്ട്രീയ കടന്നാക്രമണം; ഒപ്പം ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മുഖ്യമന്ത്രിയുടെ മറുപടിയും

Published

|

Last Updated

തിരുവനന്തപുരം | അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ മറുപടി പ്രസംഗത്തില്‍ പ്രതിപക്ഷത്തെ രാഷ്ട്രീയമായി കടന്നാക്രമിച്ചും ഇതുവരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞും മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നര മണിക്കൂറോളമായുള്ള, ചരിത്രത്തില്‍ ഇടംപിടിച്ചേക്കാവുന്ന മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പുകള്‍ക്കിടെ ഇപ്പോഴും തുടരുകയാണ്.

ആര്‍ക്കെതിരെയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നതെന്ന കാര്യത്തില്‍ അവ്യക്തതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു ഡി എഫിനുള്ളില്‍ അവിശ്വാസം വളര്‍ന്നു വരികയാണ്, അതിലെ ഘടകകക്ഷികള്‍ തമ്മിലുള്ള ബന്ധം വലിയ രീതിയില്‍ ശിഥിലമാകുകയാണ്.

പ്രതിപക്ഷത്തിന് അവരില്‍ തന്നെയാണ് അവിശ്വാസം.
നല്ലൊരു വാഗ്ദാനവുമായി ബിജെപി നേതാക്കള്‍ വരുന്നത് എപ്പോഴെന്ന് നോക്കിനില്‍ക്കുന്ന നേതാക്കളാണ് കോണ്‍ഗ്രസിനുള്ളത്. അടിമുടി ബി ജെ പിയാകാന്‍ കാത്തിരിക്കുന്ന ഒരുകൂട്ടം ആളുകള്‍. ഇത്ര ദയനീയമായ പതനത്തില്‍ എത്തിയ പാര്‍ട്ടിയെ കേരളത്തിലെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കും. ഈയൊരു അവസ്ഥ സ്വാഭാവികമായും യു ഡി എഫിനെ അവിശ്വാസത്തില്‍ എത്തിക്കുന്നതിന് പ്രേരിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് സ്വന്തം കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് തിരിച്ചറിയാന്‍ കോണ്‍ഗ്രസിന് കഴിയാത്തത്.

കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്ത് നിന്ന് ഒഴിയാന്‍ സോണിയാ ഗാന്ധി സന്നദ്ധത പ്രകടിപ്പിച്ചു. രാഹുല്‍ ഗാന്ധി നേരത്തെ തന്നെ ഒഴിവായി. ഇത്രയും പാരമ്പര്യമുള്ള ഒരു പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ എന്തുകൊണ്ടാണ് മുതിര്‍ന്ന നേതാക്കള്‍ മടിക്കുന്നത്. നെഹ്റു കുടുംബത്തില്‍ നിന്ന് ആളെ കിട്ടിയില്ലെങ്കില്‍ ആരെയെങ്കിലും കിട്ടിയാല്‍ മതിയെന്നാണ് ചിലര്‍ പറയുന്നത്. കേരളത്തിലെ നേതാക്കള്‍ ഇക്കാര്യത്തില്‍ രണ്ട് പക്ഷത്തുമുണ്ട്.

ഇക്കാര്യത്തിലെങ്കിലും കോണ്‍ഗ്രസുകാര്‍ക്ക് യോജിപ്പുണ്ടോ. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിച്ചു. കേരളത്തിലെ നേതാക്കള്‍ കാണിച്ച മണ്ടത്തരമായിരുന്നു അതെന്നാണ് മുതിര്‍ന്ന നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്. രാഹുലിന്റെ കേരളത്തിലെ മത്സരം ദേശീയ തലത്തില്‍ വലിയ നഷ്ടമുണ്ടാക്കുമെന്ന് ഇടതുപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ അതിന്റെ പേരിലും തമ്മില്‍ തല്ല് നടക്കുകയാണ്.

രാജ്യം നേരിടുന്ന ഏതെങ്കിലുമൊരു വിഷയത്തില്‍ ഒന്നിച്ചൊരു നിലപാടെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നുണ്ടോ. ബി ജെ പി ഒട്ടേറെ വര്‍ഗീയ നീക്കങ്ങള്‍ നടത്തുന്നുണ്ട്. അയോധ്യ ക്ഷേത്ര നിര്‍മാണം സര്‍ക്കാര്‍ നടപടിയാക്കി. ഇക്കാര്യത്തില്‍ ബി ജെ പിക്കൊപ്പം പിന്നണി പാടാന്‍ കോണ്‍ഗ്രസിലെ പല നേതാക്കളും കൂടി. ബി ജെ പിയുടെ സാമ്പത്തിക നയത്തിനെതിരെ കോണ്‍ഗ്രസ് നിലപാട് എടുത്തിട്ടുണ്ടോ.

91 സീറ്റുമായി അധികാരത്തിലെത്തിയ സര്‍ക്കാറിന് ഇപ്പോള്‍ 93 സീറ്റുകളുണ്ട്. ജനങ്ങളുടെ വിശ്വാസം സര്‍ക്കാറിനുണ്ടെന്ന് തെളിയിക്കുന്നതാണിത്. ജനവിശ്വാസത്തില്‍ ചോര്‍ച്ച വന്നത് യു ഡി എഫിന് തന്നെയാണെന്ന് കാണാനാകും. യു ഡി എഫിന് ജനങ്ങളില്‍ വിശ്വാസമില്ലാതായി.

Latest