Connect with us

Covid19

സംസ്ഥാനത്ത് 1212 പേർക്ക് കൂടി കൊവിഡ്; 880 പേർക്ക് രോഗമുക്തി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 880 പേര്‍ രോഗമുക്തി നേടി. അഞ്ച് കൊവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്.  ഇന്ന് 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 45 പേരുടെ ഉറവിടം വ്യക്തമല്ല.

ആഗസ്റ്റ് 3ന് മരണമടഞ്ഞ കാസര്‍ഗോഡ് ഹരിപുരം സ്വദേശി ഷംസുദീന്‍ (53), ആഗസ്റ്റ് 10ന് മരണമടഞ്ഞ തിരുവനന്തപുരം മരിയപുരം സ്വദേശി കനകരാജ് (50), ആഗസ്റ്റ് 9 ന് മരണമടഞ്ഞ എറണാകുളം അയ്യംപുഴ സ്വദേശിനി മറിയംകുട്ടി (77), ജൂലൈ 31ന് മരണമടഞ്ഞ ഇടുക്കി സ്വദേശി അജിതന്‍ (55), ആഗസ്റ്റ് 6ന് മരണമടഞ്ഞ കോട്ടയം കാരാപ്പുഴ സ്വദേശി ടി.കെ. വാസപ്പന്‍ (89), ആഗസ്റ്റ് 2 ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശി ആദം കുഞ്ഞി (65) എന്നിവരുടെ പരിശോധനാഫലം കൊവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 126 ആയി.

രോഗബാധിതരില്‍ 51 പേർ വിദേശത്ത് നിന്നും 64 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 22 ആരോ​ഗ്യപ്രവ‍ർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 28664 പരിശോധനകൾ നടത്തി.

പൊസീറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്:

 

  • തിരുവനന്തപുരം 266
  • മലപ്പുറം 261 ‌
  • എറണാകുളം 121
  • ആലപ്പുഴ 118
  • കോഴിക്കോട് 93
  • പാലക്കാട് 81
  • കോട്ടയം 76
  • കാസ‍ർകോട് 68
  • ഇടുക്കി 42
  • കണ്ണൂര്‍ 31
  • പത്തനംതിട്ട 19
  • തൃശ്ശൂ‍ർ 19
  • വയനാട് 12
  • കൊല്ലം 5

പെട്ടിമുടിയിൽ രക്ഷാപ്രവർത്തനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമസംഘത്തിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരിൽ നിന്നു രോഗം ഉണ്ടായെന്ന് കണ്ടെത്തിയിട്ടില്ല. റസ്ക്യൂ ഓപ്പറേഷനിൽ പങ്കെടുത്തവർക്ക് നടത്തിയ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം സിഎഫ്എൽടിസിയിൽ ചികിത്സയിലാണ്. ഇയാളുമായി ഹൈ റിസ്ക് കോൺടാക്ട് ഉള്ള മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള 26 പേരുടെ ലിസ്റ്റ് തയാറാക്കി. 12 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. 16 പേരുടെ വരാനുണ്ട്. ആർക്കും എവിടെവച്ചു വേണമെങ്കിലും കോവിഡ് ബാധിക്കാം എന്നതിന്റെ തെളിവാണ് പെട്ടിമുടിയിലെ മാധ്യമ സംഘത്തിലെ ഒരംഗത്തിനുണ്ടായ കോവിഡ് ബാധ. ഇപ്പോൾ ഈ ടീമുൾപ്പെടെ സമ്പർക്കപട്ടികയിലുള്ള എല്ലാവരും ക്വാറന്റീനിൽ പോകേണ്ട അവസ്ഥയിലാണ്. ഈ പ്രദേശത്ത് തമിഴ്നാട്ടിൽ നിന്നുള്ള ബന്ധുക്കളും വരുന്നുണ്ട്. റെസ്ക്യൂ ടീമിന്റെ സുരക്ഷ ഉറപ്പാക്കാൻ കോവിഡ് പരിശോധന ശക്തമാക്കി.

ആലപ്പുഴയിൽ നിന്നു വന്ന ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥന് സെന്റിനൽ സർവയ‌‌‌‌്‌ലൻസിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പോസിറ്റീവ് ആയി. ഇതേ തുടർന്നാണ് ഇവിടുത്തെ പരിശോധന ശക്തമാക്കിയത്. ഇന്ന് എൻഡിആർഎഫിലെ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരും ഇപ്പോഴും കോവിഡിൽ നിന്നു മുക്തരല്ല. വിവിധ പ്രദേശങ്ങളിൽ പോകുമ്പോൾ മതിയായ ആരോഗ്യജാഗ്രത പാലിക്കണം.

കൊവിഡ് പ്രതിരോധനത്തിനുള്ള നൂതന മാർഗങ്ങൾ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ ആവിഷ്കരിക്കുന്നു. ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥർക്ക് ഓൺലൈൻ ബിഹേവിയറൽ ട്രെയിനിങ് നൽകും. മത്സ്യബന്ധന തുറമുഖങ്ങളിൽ നിന്നും മൊത്ത വിൽപ്പന കേന്ദ്രങ്ങളിൽ നിന്നും മറ്റു സ്ഥലങ്ങളിൽ മീൻ വിൽപ്പനയ്ക്ക് കൊണ്ടുപോകുന്ന സ്ത്രീകൾക്ക് കോവിഡ് പരിശോധന നടത്തും. പരിശോധനയിൽ നെഗറ്റീവ് ആകുന്നവർക്കാണ് മീൻ വിൽപ്പനയ്ക്ക് അനുമതി നൽകും.

കോൺടാക്ട് ട്രേസിങ്ങിനായി നിരവധി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. അതിന്റെ ഭാഗമായായി കോവിഡ് രോഗികളുടെ ഫോൺ വിളികൾ സംബന്ധിച്ച ഫോൺ റിക്കോർഡ് ശേഖരിക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി. ലോ എൻഫോഴ്സ്മെന്റ് ഏജൻസികൾക്ക് ഈ രീതിയിലുള്ള വിവരങ്ങൾ ശേഖരിക്കാൻ അനുമതിയുണ്ട്. കുറച്ചു മാസങ്ങളായി ഈ മാർഗങ്ങൾ നാം ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ മറ്റൊരാൾക്ക് കൈമാറുകയോ മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യില്ല. അതിനാൽ തന്നെ സിഡിആർ ശേഖരിക്കുന്നത് രോഗികളുടെ സ്വകാര്യതിലേക്കുള്ള കടന്നുകയറ്റമാണ് എന്ന ആരോപണത്തിൽ കഴമ്പില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Latest