National
ഗ്രാറ്റുവിറ്റിക്കുള്ള അഞ്ച് വർഷ കാലപരിധി കേന്ദ്ര സർക്കാർ കുറക്കുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി| ഗ്രാറ്റുവിറ്റി കൊടുക്കുന്നതിനുള്ള അഞ്ച് വർഷ കാലപരിധി കുറക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട് ഗ്രാറ്റുവിറ്റി യോഗ്യതാ മാനദണ്ഡം നിലവിലെ കാലപരിധിയിൽ നിന്ന് കുറക്കണമെന്ന ആവശ്യം വർധിച്ചുവരികയാണെന്ന് ലൈവ് മിന്റ് ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. കരാർ ജോലിക്കാരുടെ എണ്ണം വർധിക്കുന്നതും തൊഴിൽ സുരക്ഷ കുറയുന്നതുമാണ് ഇത്തരമൊരു ആവശ്യത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് ചൂണ്ടിക്കാണിക്കുന്നു.
തൊഴിലാളികളുമായി ബന്ധപ്പെട്ട പാർലിമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ശിപാർശയാണ് സർക്കാറിന്റെ പരിഗണനയിലുള്ളത്. ഗ്രാറ്റുവിറ്റി ലഭിക്കുന്നതിനുളള കുറഞ്ഞ സമയപരിധി കുറക്കണമെന്ന മാസ ശമ്പളക്കാരുടെ ആവശ്യമാണ് സർക്കാർ പരിഗണിക്കുന്നത്. തുടർച്ചയായി അഞ്ച് വർഷം ജോലി ചെയ്താൽ മാത്രമേ നിലവിൽ ഗ്രാറ്റുവിറ്റിക്ക് അഹതയുളളൂ. ഇത് ഒരു വർഷത്തിനും മൂന്ന് വർഷത്തിനും ഇടയിലാക്കാനാണ് ആലോചിക്കുന്നത്. തൊഴിലാളികളുമായി ബന്ധപ്പെട്ട പാർലിമെന്ററി സ്റ്റാന്റിഡിംഗ് കമ്മിറ്റി സമയപരിധി ഒരു വർമായി ചുരുക്കണമെന്നാണ് ശുപാർശ ചെയ്തത്.
ഓരോ വർഷത്തെയും 15 ദിവസത്തെ ശമ്പളമാണ് ഗ്രാറ്റുവിറ്റിയായി നൽകുന്നത്. പരിധി എങ്ങനെ കുറക്കുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ഗ്രാറ്റുവിറ്റി പേമെന്റിന്റെ മാനദണ്ഡങ്ങൾ ലഘൂകരിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നാണ് തൊഴിൽ മന്ത്രാലയ വക്താവ് പറഞ്ഞത്.