National
മുംബൈയിൽ 1,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
മുംബൈ| കസ്റ്റംസ് ആൻഡ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് സംയുക്ത ഓപറേഷനിലൂടെ 1,000 കോടി രൂപയുടെ 191 കിലോ ഹെറോയിൻ പിടികൂടി. അഫ്ഗാനിസ്ഥാനിൽ നിന്ന് ഇറാൻ വഴി കടത്തിയ മയക്കുമരുന്ന് നവി മുംബൈയിലെ നവഷേവ തുറമുഖത്തുനിന്നാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇറക്കുമതിക്ക് നേതൃത്വം നൽകിയ രണ്ട് കസ്റ്റംസ് ഏജന്റുമാരെയും കസ്റ്റഡിലെടുത്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മയക്കുമരുന്ന് പ്ലാസ്റ്റിക് പൈപ്പുകളിൽ ഒളിപ്പിച്ച് മുകളിൽ മുളയെന്ന് തോന്നും പോലെ പെയിന്റ് ചെയ്തശേഷം ആയുർവേദ മരുന്നാണെന്ന് പറഞ്ഞാണ് കടത്തിയത്.
ഡൽഹിയിൽ നിന്നുള്ള ഒരു ഇറക്കുമതിക്കാരനും ബിസിനസ്സുകാരനും ഉൾപ്പെടെ നാല് പേർക്ക് കൂടി ഇതിൽ പങ്കുണ്ടെന്നും ഇവരെ ചോദ്യം ചെയ്യാനായി മുംബൈയിൽ എത്തിക്കുമെന്നും അധികൃതർ അറിയിച്ചു. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.