National
പ്രതിരോധ അഴിമതി: ജയാ ജയ്റ്റ്‌ലി ഉൾപ്പെടെ മൂന്ന് പേർക്ക് നാല് വർഷം തടവ്
ന്യൂഡൽഹി| തെഹൽക്ക പ്രതിരോധ ഇടപാട് അഴിമതിക്കേസിൽ സമതാ പാർട്ടി മുൻ പ്രസിഡന്റ് ജയാ ജയ്റ്റ്‌ലിക്ക് നാല് വർഷം തടവ് ശിക്ഷ. സമതാ പാർട്ടിയുടെ മുൻ നേതാവ് ഗോപാൽ പച്ചേർവാൾ, റിട്ട. മേജർ ജനറൽ എസ് പി മുർഗൈ എന്നിവർക്കും ഡൽഹി സി ബി ഐ കോടതി തടവ് ശിക്ഷ വിധിച്ചു. മൂന്ന് പേരും അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും സി ബി ഐ കോടതി ജഡ്ജി വീരേന്ദർ ഭട്ട് വിധിച്ചു. മൂന്ന് പേരോടും ഇന്ന് അഞ്ച് മണിക്ക് മുമ്പ് കോടതിയിൽ ഹാജരായി ഒരു ലക്ഷം രൂപ പിഴ അടക്കാനും കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടു. അഴിമതി നിരോധന നിയമത്തിന്റെ ഐ പി സി സെക്ഷൻ ഒമ്പത് അനുസരിച്ചാണ് അവർക്കെതിരെ കേസ് എടുത്തത്.
2001ൽ തെഹൽക്ക നടത്തിയ ഒളി കാമറ ഓപറേഷനാണ് കേസിന് അടിസ്ഥാനം. ജെയ്റ്റ്‌ലി, തന്റെ സഹപ്രവർത്തകൻ ഗോപാൽ വഴി രണ്ട് ലക്ഷം രൂപ പ്രതിരോധ മേഖലയിലെ ഒരു കരാർ ഒരു സ്വകാര്യ കമ്പനിക്ക് നേടിക്കൊടുക്കാൻ കൈപ്പറ്റിയെന്നാണ് കേസ്. പ്രതിരോധ ഇടപാടുകളിലെ അഴിമതി തുറന്നുകാട്ടുന്നതായിരുന്നു റിപ്പോർട്ട്. ശിക്ഷിക്കപ്പെട്ട മൂന്നു പേർക്കും സുരേന്ദ്ര കുമാർ സുരേഖക്കും എതിരെയാണ് കേസെടുത്തത്. സുരേന്ദ്ര കുമാർ പിന്നീട് മാപ്പുസാക്ഷിയായി