Connect with us

First Gear

250 ജീവനക്കാർക്ക് കൊവിഡ്; ബജാജ് ഫാക്ടറി അടച്ചിടണമെന്ന ആവശ്യവുമായി തൊഴിലാളികൾ

Published

|

Last Updated

മുംബൈ| 250 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ബജാജ് നിർമാണ യൂണിറ്റുകൾ താൽക്കാലികമായി അടച്ചിടമെന്ന ആവശ്യവുമായി തൊഴിലാളികൾ. ഇന്ത്യയിലെ മുൻനിര മോട്ടോർ ബൈക്ക് കയറ്റുമതി കമ്പനിയാണ് ബജാജ് ഓട്ടോ. ജിവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കമ്പനിയുടെ പ്രവർത്തനം പാതി നിലച്ചിരുന്നു. കൂടുതൽ പേരിലേക്ക് രോഗം പകരുന്ന സാഹചര്യത്തിൽ കമ്പനി താൽക്കാലികമായി അടച്ചിടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

വൈറസിന്റെ വ്യാപനം തടയുന്നതിനായി മാർച്ച് അവസാനത്തോടെ രാജ്യം സമ്പൂർണ്ണ ലോക് ഡൗണിലേക്ക് പോയിരുന്നു. എന്നാൽ ലോക്ഡൗണിൽ ഇളവുകൾ വന്നതോടെ രോഗബാധിതരുടെ എണ്ണം കുത്തനെ കൂടി. ഇതേത്തുടർന്ന് നിരവധി ചെറുകിട കച്ചവടക്കാരും നിർമാണ യൂണിറ്റുകളും പ്രവർത്തനം നിർത്തിവെച്ചിരുന്നു.

എന്നാൽ, ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ പ്രവർത്തിക്കുന്ന ബജാജ് ഓട്ടോ ജീവനക്കാരിൽ രോഗബാധ ഉയർന്നിട്ടും കമ്പനി അടച്ചിടാൻ തയ്യാറായിരുന്നില്ല. ജീവനക്കാർ ജോലിക്കുവരാൻ ഭയന്നതോടെ ജോലിക്ക് എത്താത്തവർക്ക് ശമ്പളം ലഭിക്കില്ലെന്നും മറ്റും പറഞ്ഞ് കമ്പനി ഈ ആഴ്ച ജീവനക്കാർക്ക് കത്ത് അയച്ചിരുന്നു. ചിലർ ഇപ്പോഴും ജോലിക്ക് എത്തുന്നുണ്ട്. ചിലർ വരാൻ ഭയപ്പെടുന്നതിനാൽ അവധിയെടുത്ത് ഇരിക്കുന്നുണ്ടെന്നും ബജാജ് ഓട്ടോ വർക്കേഴ്‌സ് യൂണിയൻ പ്രസിഡന്റ് തെങ്കഡെ ബാജിറാവു പറഞ്ഞു.

ജൂൺ 26ന് ഫാക്ടറിലെ ഏകദേശം 8,000 ജീവനക്കാരിൽ 140 പേർക്ക് കൊവിഡ് പിടിപെട്ടതായും രണ്ട് പേർ മരിച്ചതായും കമ്പനി അറിയിച്ചു. എന്നിട്ടും കമ്പനി അടച്ചിടാൻ അധികൃതർ തയ്യാറായിരുന്നില്ല. ഇപ്പോൾ കേസുകളുടെ എണ്ണം 250ൽ അധികമായിട്ടുണ്ടെന്ന് ഫാക്ടറി സ്ഥിതിചെയ്യുന്ന വാലുജ് പ്രദേശത്തിന്റെ മേൽനോട്ടം വഹിക്കുന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ കമ്പനി അധികൃതർ വിഷയത്തിൽ ഒരു പ്രതികരണും ഇതുവരെ നടത്തിയിട്ടില്ല.

Latest