National
അസം വെള്ളപ്പൊക്കം: 22 ജില്ലകളിലായി 16 ലക്ഷം ആളുകളെ ബാധിച്ചെന്ന് അധികൃതർ
ദിസ്പൂർ| സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കം 22 ജില്ലകളിലായി 16 ലക്ഷത്തിലധികം ആളുകളെ ബാധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മരണസംഖ്യ 34 ആയി ഉയർന്നു. കനത്ത മഴ സംസ്ഥാനത്തൊട്ടാകെ നിരവധി ജില്ലകളിൽ നാശം വിതച്ചിട്ടുണ്ട്.
ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് 22 ജില്ലകളിലായി 16,03,255 പേരെ വെള്ളപ്പൊക്ക കെടുതി നേരിട്ടും അല്ലാതെയും ബാധിച്ചിട്ടുണ്ട്. നിലവിൽ 162 ദുരിതാശ്വാസ ക്യാമ്പുകളിലായി 12,597 പേർ താമസിക്കുന്നുണ്ട്. ധേമാജി, ലഖിംപൂർ, ബിശ്വനാഥ്,ദാരംഗ്,നൽബാരി,ബാർപേട്ട തുടങ്ങിയ ജില്ലകൾ ദുരിതബാധിത പ്രദേശങ്ങളിൽ പെടുന്നു.
അടുത്ത നാല് ദിവസത്തേക്ക് ദിബ്രുഗഡിൽ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം, സ്ഥിതി വളരെ മോശമാണെന്നും സംസ്ഥാന സർക്കാർ സ്ഥലം സന്ദർശിച്ച് ധനസഹായം അനുവദിക്കണമെന്നും പ്രദേശവാസികൾ പറഞ്ഞു.